ഈസ്‌റ്റേണ്‍ വിറ്റത് 1356 കോടി രൂപയ്ക്ക്, പുതിയ കമ്പനിയില്‍ മീരാന്‍ സഹോദരന്മാര്‍ക്ക് 9.99% ഓഹരി പങ്കാളിത്തം

Update: 2020-09-05 06:21 GMT

കേരളത്തിലെ പ്രമുഖ സുഗന്ധവ്യഞ്ജന, കറിപ്പൊടി, ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ 67.8 ശതമാനം ഓഹരികള്‍ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്്‌ല വാങ്ങുന്നത് 1356 കോടി രൂപയ്ക്ക്. ഓര്‍ക്്‌ലയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള പ്രമുഖ ഇന്ത്യന്‍ ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ എംടിആര്‍ വഴിയാണ് ഇടപാട് നടക്കുന്നത്.

ഓഹരി വാങ്ങലും എംടിആറും ഈസ്‌റ്റേണും തമ്മിലുള്ള ലയനപ്രക്രിയയും പൂര്‍ത്തിയാകാന്‍ ഒന്നര വര്‍ഷത്തോളമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓര്‍ക്്‌ല ഈസ്‌റ്റേണിന്റെ ഓഹരികള്‍ വാങ്ങിയ ശേഷം, മീരാന്‍ സഹോദരന്മാരുടെ കൈവശം ബാക്കിയുള്ള ഈസ്‌റ്റേണ്‍ ഓഹരികള്‍ക്ക് പകരമായി, ലയനശേഷമുള്ള പുതിയ കമ്പനിയില്‍ ഓഹരി പങ്കാളിത്തം നല്‍കും.

1968ല്‍ അടിമാലിയില്‍ എം ഇ മീരാന്‍ ആരംഭിച്ച പലചരക്ക് വ്യാപാര ബിസിനസില്‍ നിന്നാണ് ഈസ്റ്റേണിന്റെ തുടക്കം. 1983ലാണ് ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് പിറവിയെടുക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള കമ്പനിക്ക് നിലവില്‍ 900 കോടി രൂപ വാര്‍ഷിക വിറ്റുവരവുണ്ട്. എം. ഇ മീരാന്റെ മകന്‍ നവാസ് മീരാണ് ഇപ്പോള്‍ ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍. നവാസിന്റെ സഹോദരന്‍ ഫിറോസ് മീരാന്‍ ഈസ്‌റ്റേണ്‍ മാനേജിംഗ് ഡയറക്റ്ററും. ഈസ്‌റ്റേണ്‍ സ്ഥാപകരായ മീരാന്‍ കുടുംബത്തിന് നിലവില്‍ കമ്പനിയില്‍ 74 ശതമാനം ഓഹരിയാണുള്ളത്. 26 ശതമാനം ഓഹരികള്‍ രാജ്യാന്തര യുഎസ് കമ്പനിയായ മക്് കോര്‍മിക്കിന്റെ കൈവശമാണ്.

ഈസ്‌റ്റേണിന് മൊത്തം 2000 കോടി രൂപ മൂല്യം കണക്കാക്കിയാണ് ഇടപാട് നടക്കുന്നത്. മക് കോര്‍മിക് ഇന്‍ഗ്രേഡിയന്‍സിന്റെ 26 ശതമാനം ഓഹരികള്‍ 520 കോടി രൂപയ്ക്കാണ് വാങ്ങുന്നത്. ഈസ്റ്റേണ്‍ കുടുംബത്തില്‍ നിന്നുള്ള 41.8 ശതമാനം ഓഹരികള്‍ക്ക് 836 കോടി രൂപയും മുടക്കും.

ഈ ഇടപാട് പൂര്‍ത്തിയായ ശേഷം ലയനനടപടികളിലേക്ക് നീങ്ങും. എംടിആറും ഈസ്റ്റേണും ലയിച്ചുണ്ടാകുന്ന കമ്പനിയില്‍ ഓര്‍ക്്‌ലയ്ക്ക് 90.01 ശതമാനം ഓഹരിയും നവാസ് മീരാന്‍, ഫിറോസ് മീരാന്‍ സഹോദരന്മാര്‍ക്ക് 9.99 ശതമാനം ഓഹരിയുമുണ്ടാകും.

പുതിയ ഇടപാടിലൂടെ വലിയ സാധ്യതകളാണ് ഈസ്റ്റേണിന് മുന്നില്‍ തുറക്കുന്നത്. ഓര്‍ക്‌ലയുടെ പങ്കാളിത്തതോടെ പുതിയ വിപണികളിലേക്ക് കടന്നെത്താനും പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും സാധിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News