ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി ഒയോ

Update: 2020-04-23 11:14 GMT

ഒയോ റൂംസില്‍ നിരവധി ജീവനക്കാര്‍ക്ക് നാലു മാസത്തെ നിര്‍ബന്ധിത അവധി. മേയ് നാലു മുതലാണ് ശമ്പളമില്ലാത്ത അവധി പ്രഖ്യാപിച്ചത്. ബാക്കിയുള്ളവരുടെ ഏപ്രില്‍ മുതലുള്ള ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. അതേസമയം ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള ആനൂകൂല്യങ്ങള്‍ തുടരും. മാത്രവുമല്ല, ചികിത്സയ്ക്ക് കൂടുതല്‍ തുക വേണ്ടി വന്നാല്‍ സഹായിക്കുകയും ചെയ്യുമെന്ന് ഒയോ വൃത്തങ്ങള്‍ പറയുന്നു.
നേരത്തെ യുഎസിലെ ജീവനക്കാര്‍ക്ക് താല്‍ക്കാലിക അവധി നല്‍കിയെങ്കിലും ഇന്ത്യയില്‍ അത്തരത്തിലുള്ള നടപടിയുണ്ടാവില്ലെന്നാണ് കമ്പനി അധികൃതര്‍ പറഞ്ഞിരുന്നത്.

പേമെന്റ് വൈകുന്നതിന്റെ പേരില്‍ അസ്വസ്ഥരായ ഹോട്ടലുടമകളും അസംതൃപ്തരായ ഉപഭോക്താക്കളുമൊക്കെയായി ഏതാനും മാസങ്ങളായി ഒയോ പ്രശ്‌നത്തില്‍ തന്നെയായിരുന്നു. ഇതിനിടയിലാണ് സ്ഥിതി കൂടുതല്‍ വഷളാക്കി കൊവിഡ് 19 എത്തുന്നത്. ജനുവരിയില്‍ ഒയോ നിരവധി ജീവനക്കാരെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പിരിച്ചു വിട്ടിരുന്നു.

നേരത്തേ ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഒയോ റൂംസ് സ്ഥാപകനായ റിതേഷ് അഗര്‍വാള്‍, കൊവിഡിനെ തുടര്‍ന്ന് കമ്പനിക്ക് 15-20 ശതമാനം വരുമാന നഷ്ടം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആഗോള തലത്തില്‍ 50-60 ശതമാനം വരുമാന നഷ്ടമാണ് കമ്പനിക്കുണ്ടായതെന്നാണ് അടുത്തിടെ അദ്ദേഹം അറിയിച്ചത്. ഒയോ റൂംസ് ഒക്യപെന്‍സി നിരക്ക് 70 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലെത്തുകയും ചെയ്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News