റിയൽ എസ്റ്റേറ്റ്: ഭവന വിൽപനയിൽ 40% വർധനയെന്ന് റിപ്പോർട്ട് 

Update: 2018-11-24 09:25 GMT

റിയൽ എസ്റ്റേറ്റ് മേഖല ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന് സൂചിപ്പിച്ച് പുതിയ റിപ്പോർട്ട്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ ഭവന വിൽപനയിൽ 40 ശതമാനം വർധനയുണ്ടായെന്ന് ജെഎൽഎൽ തങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പുതിയ പ്രൊജക്റ്റ് ലോഞ്ചുകൾ 75 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

ബിനാമി പ്രോപ്പർട്ടി നിയമം, പപ്പരത്ത നിയമം, റെറ എന്നിവ നടപ്പാക്കിയതും കേന്ദ്ര സർക്കാരിന്റെ മറ്റ് സാമ്പത്തിക പരിഷ്‌ക്കാരങ്ങളും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ് കൊണ്ടുവരാൻ സഹായിച്ചെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ മറ്റ് ചില വിദഗ്ധർ ഈ റിപ്പോർട്ടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഹബ് ആയി കാക്കനാട് വളരുകയാണെന്ന് ജെഎൽഎല്ലിന്റെ തന്നെ മറ്റൊരു റിപ്പോർട്ട് വിലയിരുത്തുന്നു. കൊച്ചിയിലെ 35 ശതമാനം ഭവന പ്രൊജക്ടുകളും ഇവിടെയാണ്.

ബാക്കി 15 ശതമാനവും മറൈൻ ഡ്രൈവ്, രവിപുരം, പനമ്പിള്ളി നഗർ, കടവന്ത്ര, ബാനർജി റോഡ്, എളംകുളം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

494 അപാർട്ട്മെന്റ് പ്രോജക്ടുകളിലായി 47,858 ഭവന യൂണിറ്റുകളാണ് കൊച്ചിയിലുള്ളത്. ഇതിൽ 70 ശതമാനവും വിറ്റുപോയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. മൂന്ന് ബി.എച്ച്.കെ അപ്പാർട്ട്മെന്റുകളാണ് ഇതിൽ 55 ശതമാനവും.

തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ അപ്പാർട്ട്മെന്റുകൾ ജനപ്രീതിയാർജ്ജിച്ചു വരുന്നതേയുള്ളൂ. തിരുവനന്തപുരത്ത് ആകെയുള്ളത് 19,680 യൂണിറ്റുകളാണ്. തൃശൂരിൽ 7,229 യൂണിറ്റുകളും.

Similar News