ബോണ്ടുകളിലൂടെ വന്‍ തുക സമാഹരിക്കാന്‍ ജിയോ, ലക്ഷ്യം സാമ്പത്തിക ബാധ്യത തീര്‍ക്കല്‍

5000 കോടി രൂപ ജിയോ സമാഹരിക്കും

Update: 2022-01-05 06:00 GMT

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ ബോണ്ട് വില്‍പ്പനയിലൂടെ ധനസമാഹരണത്തിന് ഒരുങ്ങുന്നു. രാജ്യത്തെ എക്കാലത്തെയും വലിയ ബോണ്ട് വില്‍പ്പനയാണ് ജിയോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

അഞ്ചുവര്‍ഷ കാലാവധിയില്‍ പുറത്തിറക്കുന്ന ബോണ്ടുകളിലൂടെ 5000 കോടി (671 മില്യണ്‍ ഡോളര്‍) രൂപ ജിയോ സമാഹരിക്കും. 6.20 ശതമാനമാണ് പലിശ ഇനത്തില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുക. കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കാനാവും ഈ പണം ഉപയോഗിക്കുക. 2018 ജൂലൈയില്‍ ആണ് ജിയോ അവസാനമായി പ്രാദേശിക കറന്‍സിയില്‍ ബോണ്ടുകള്‍ ഇറക്കിയത്.
സൗജന്യ കോളുകളും ഇന്റര്‍നെറ്റുമായി 2016ല്‍ രാജ്യത്ത് സേവനം ആരംഭിച്ച ജിയോ ടെലികോം രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കുകയായിരുന്നു. രാജ്യത്തെ സ്വകാര്യ മൊബൈല്‍ സേവന മേഖല മൂന്ന് കമ്പനികളിലേക്ക് ചുരുങ്ങിയത് ജിയോയുടെ വരവോടെയാണ്. ഈ വര്‍ഷം 5ജി സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ്. കഴിഞ്ഞ മാര്‍ച്ചില്‍ ജിയോ 8 ബില്യണ്‍ ഡോളറിന് എയര്‍വേവ്‌സ് (സ്‌പെക്ട്രം) വാങ്ങിയിരുന്നു.



Tags:    

Similar News