ഇ-കൊമേഴ്സ് മുന്നേറ്റം തുടരുന്നു; മാളുകള്‍ നേരിടുന്നത് വെല്ലുവിളി

Update: 2020-05-11 10:54 GMT

കോവിഡ് -19 ന് ശേഷം ഷോപ്പിംഗ് നടത്തുന്നതിനുള്ള അനുയോജ്യ മാര്‍ഗ്ഗമായി ഇ-കൊമേഴ്സ് ഉയര്‍ന്നുവരുന്നതായുള്ള നിഗമനവുമായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് ഷോപ്പിംഗ് ശൈലിയില്‍ തങ്ങള്‍ മുന്നേറുകയാണെന്ന് 35%  ഉപഭോക്താക്കള്‍ പറയുന്നതായി ബിസിജി ചൂണ്ടിക്കാട്ടുന്നു.അതേസമയം, 54 ശതമാനം ഉപഭോക്താക്കളും മാളുകളിലെ തങ്ങളുടെ ചെലവ് കുറയ്ക്കുമെന്ന് വ്യക്തമാക്കി.

ഷോപ്പിംഗ് മാളുകളിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ നേരിടുന്ന ആഘാതം തുടരുമെന്നാണു സൂചന. ടയര്‍ -2, -3 പട്ടണങ്ങള്‍ ഇപ്പോഴും പരമ്പരാഗത വിപണന രീതികളെ ആശ്രയിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് , ലോക്ക്ഡൗണ്‍ എന്നിവ കാരണം ഇ-കൊമേഴ്സ് പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണു വളരുന്നത്. 85% ഉപഭോക്താക്കളും പൊതു ഇടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിസിജി റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്താത്തവരോ പരിമിതമായി മാത്രം നടത്തിയിരുന്നവരോ ഒക്കെ നിലവിലെ സാഹചര്യം കാരണം ഇത് പരീക്ഷിക്കുന്നു.തുടങ്ങിക്കിട്ടാനുള്ള തടസ്സം അതോടെ നീങ്ങി. അതൊരു വലിയ മാറ്റമാണ്. അതിനാല്‍, ഓണ്‍ലൈന്‍ ഷോപ്പിംഗിന് വലിയ കുതിപ്പുണ്ടാകുന്നുണ്ട്. ലോക്ക്ഡാണ്‍ മാറിയതിനു ശേഷവും ഉപയോക്താക്കള്‍ കുറച്ചുകാലത്തേക്ക് മാളുകളിലേക്ക് പോകാന്‍ മടിക്കും, '-ബിസിജിയുടെ പങ്കാളിയും അസോസിയേറ്റ് ഡയറക്ടറുമായ കനിക സംഘി പറഞ്ഞു.

നിലവിലെ റീട്ടെയില്‍ വിപണന രംഗത്ത് 5 ശതമാനം മാത്രമാണ് ഇന്ത്യയില്‍ ഇ-കൊമേഴ്സ് വിഹിതം. രംഗത്ത് ആമസോണും വാള്‍മാര്‍ട്ടും ഫ്‌ളിപ്കാര്‍ട്ടും കടുത്ത പോരാട്ടത്തിലാണ്. ബാങ്ക് ഓഫ് അമേരിക്കയുടെ റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ ഇത് 15 ശതമാനവും ചൈനയില്‍ 28 ശതമാനവുമാണ് ഇ-കൊമേഴ്സ് വിഹിതം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News