പലചരക്ക് മുതൽ ഗൃഹോപകരണങ്ങൾ വരെ വിലയേറും; പക്ഷെ എന്താണ് കാരണം?

Update: 2018-05-31 05:45 GMT

രാജ്യത്തെങ്ങും വിലക്കയറ്റമാണ്. അവശ്യ സാധങ്ങൾ, മരുന്നുകൾ, വാഹനങ്ങൾക്ക്, ഗൃഹോപകരണങ്ങൾ എന്നുവേണ്ട ഒട്ടുമിക്ക ഉല്പന്നങ്ങൾക്കും വില മുകളിലോട്ടാണ്. ഇനിയും കൂടുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ എന്താണ് ഇതിനുള്ള കാരണം?

ഇടിയുന്ന രൂപയുടെ മൂല്യവും ഉയരുന്ന ഇന്ധന വിലയുമാണ് പ്രധാന വില്ലന്മാർ. കറൻസി വിനിമയ നിരക്ക് ഏകദേശം 67 രൂപയാണിപ്പോൾ. ഈ വർഷം തുടക്കം മുതൽ ഏഴ് ശതമാനത്തോളം ഇടിവ് രൂപയുടെ മൂല്യത്തിൽ ഉണ്ടായിട്ടുണ്ട്. ഇത്, ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയരുന്നത്തിന് കാരണമാകും. (വർധിച്ച അസംസ്‌കൃത എണ്ണ വിലയും ഇറക്കുമതിച്ചെലവ് കൂടാൻ കാരണമായിട്ടുണ്ട്)

ദൈനംദിന വീട്ടാവശ്യങ്ങൾക്കുള്ള സാധങ്ങളുടെയും ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെയും മറ്റും നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇവയുടെ ഇറക്കുമതിച്ചെലവും വർധിച്ചു.

മറ്റൊരു ഘടകം ഉയർന്ന ഇന്ധന വിലയാണ്. അന്താരാഷ്ട്ര എണ്ണവില അല്പം കുറഞ്ഞെങ്കിലും ആഭ്യന്തര വിപണിയിൽ ഇന്ധനവില വളരെ ഉയന്നുതന്നെയാണ് നിൽക്കുന്നത്. പ്രധാനമായും രണ്ട് തരത്തിലാണ് ഇന്ധനവില കമ്പനികളെ ബാധിക്കുക. ഒന്ന് ഉയർന്ന ചരക്ക് ഗതാഗതച്ചെലവും രണ്ട് അസംസ്‌കൃത വസ്തുക്കളുടെ നിര്മാണച്ചെലവും. ഇത് രണ്ടും ഉയർന്ന ഇൻപുട് കോസ്റ്റിന്റെ രൂപത്തിൽ കമ്പനികളുടെ പ്രോഫിറ്റ് മാർജിനെ സമ്മർദ്ദത്തിലാക്കും. അങ്ങനെ ഉപഭോക്താവിൽനിന്ന് കൂടുതൽ പണം ഈടാക്കാൻ കമ്പനികൾ നിർബന്ധിതരാകും.

ഓട്ടോ മൊബൈൽ, ഇലക്ട്രോണിക് ഗൃഹോപകരണ മേഖലകളിൽ കൂടുതലും ഗതാഗതച്ചെലവിന്റെ രൂപത്തിലാണ് ഇന്ധന വില ബാധിക്കുക. പാക്കേജ്ഡ് ഉത്പന്നങ്ങളുടെ വിലയിലും മാറ്റം ഉണ്ടാക്കാൻ ഇന്ധന വിലയ്ക്ക് കഴിയും. കാരണം, പാക്കേജിങ്ങിനാവശ്യമായ ബോട്ടിലുകളും ട്യൂബുകളും മറ്റും നിർമിക്കുന്നത് പെട്രോളിയം ഡെറിവേറ്റീവ്സ് ഉപയോഗിച്ചാണ്.

വരും മാസം മുതൽ അവശ്യസാധനങ്ങളുടെ വിലയിൽ 3 ശതമാനത്തോളവും ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെ വിലയിൽ ഏകദേശം 5 ശതമാനത്തോളവും വർധനയുണ്ടാകുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Similar News