21 പുതിയ സര്‍വീസുമായി സ്‌പൈസ് ജെറ്റ്

ജനുവരി 12 മുതലാണ് 21 പുതിയ ആഭ്യന്തര-അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് സ്‌പൈസ് ജെറ്റ് ഒരുങ്ങുന്നത്

Update: 2021-01-06 08:56 GMT

ആഭ്യന്തര-അന്തര്‍ദേശീയ രംഗത്ത് പുതുതായി 21 സര്‍വീസുകള്‍ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്. ജനുവരി 12 മുതലാണ് സ്‌പൈസ് ജെറ്റ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുംബൈയില്‍ നിന്ന് യു എ ഇയിലെ റാസ് അല്‍ഖൈമയിലേക്കുള്ള റൂട്ടില്‍ ആഴ്ചയില്‍ രണ്ട് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുകയും ദില്ലി-റാസ് അല്‍ഖൈമ റൂട്ടില്‍ ആഴ്ചയില്‍ നാല് സര്‍വിസായി ഉയര്‍ത്തുകയും ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.

ആഭ്യന്തര സര്‍വീസ് രംഗത്ത് ഓഡീഷയിലെ ജാര്‍സുഗുഡയില്‍നിന്ന് മുംബൈയിലേക്കും ബംളൂരുവിലേക്കും പുതുതായി ഓരോ സര്‍വീസുകള്‍ ആരംഭിക്കും.
ഹൈദരാബാദ്, വിശാഖപട്ടണം, തിരുപ്പതി, വിജയവാഡ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രതിദിന സര്‍വിസിനും സ്‌പൈസ് ജെറ്റ് ഒരുങ്ങുന്നുണ്ട്.
കോവിഡ് ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവച്ച ആഭ്യന്തര വിമാന സര്‍വീസുകള്‍ രണ്ട് മാസത്തിനുശേഷം മെയ് 25 നാണ് പുനരാരംഭിച്ചത്. നിലവില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് കൊവിഡിന് മുന്‍പ് നടത്തിയിരുന്ന ആഭ്യന്തര സര്‍വീസിന്റെ 80 ശതമാനം നടത്താന്‍ അനുമതിയുണ്ട്.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ വോ്യമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഡി ജി സി എയുടെ കണക്കനുസരിച്ച് നവംബറില്‍ മൊത്തം 63.54 ലക്ഷം ആഭ്യന്തര യാത്രക്കാരാണ് രാജ്യത്ത് യാത്ര ചെയ്തത്. ഇന്‍ഡിഗോ നവംബറില്‍ 34.23 ലക്ഷം യാത്രക്കാരുമായാണ് പറന്നത്. മൊത്തം ആഭ്യന്തര വിപണിയില്‍ 53.9 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്‌പൈസ് ജെറ്റ് 8.4 ലക്ഷം യാത്രക്കാരുമായാണ് പറന്നത്. ഇത് വിപണിയിലെ 13.2 ശതമാനം വിഹിതമാണ്.


Tags:    

Similar News