വിപണിയില്‍ മുന്നേറ്റം തുടരുന്നു; സെന്‍സെക്‌സ് 680 പോയ്ന്റ് ഉയര്‍ന്നു, ബാങ്ക് സൂചികകള്‍ തിളങ്ങി

ഫാര്‍മ, ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം

Update: 2020-11-10 12:30 GMT

തുടര്‍ച്ചയായ രണ്ടാം ദിനവും വിപണി ആവേശത്തില്‍. സെന്‍സ്‌ക്‌സ് 680.22 പോയ്ന്റ് ഉയര്‍ന്ന് 43,277.65 ലും നിഫ്റ്റി 170.05 പോയ്ന്റ് ഉയര്‍ന്ന് 12,631 ലും എത്തി. ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ ട്രയല്‍ ഡാറ്റകളും ആഗോള വിപണിയില്‍ നിന്നുള്ള സൂചനകളും സെന്‍സെക്‌സിനെ എക്കാലത്തെയും വലിയ ഉയര്‍ച്ചയില്‍ എത്തിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന സൂചനകളും വിപണിയില്‍ പോസ്റ്റീവ് ട്രെന്‍ഡുണ്ടാക്കി.

ഇന്നത്തെ വ്യാപാരത്തിനിടെ 43,316.44 പോയ്ന്റ് വരെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു. നിഫ്റ്റി ബാങ്ക് സൂചികകള്‍ 3.9 ശതമാനം ഉയര്‍ന്നു. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍ ഓഹരികളിലും ആരോഗ്യകരമായ ബയിംഗ് ദൃശ്യമായിരുന്നു. അതേ സമയം ഐടി, ഫാര്‍മ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദത്തില്‍പെട്ടു. ഐടി സൂചിക 3.9 ശതമാനവും ഫാര്‍മ സൂചിക 4.3 ശതമാനവും താഴേക്ക് പോയി.
ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്‌സി തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. അതേ സമയം ബജാജ് ഓട്ടോ, ഏഷ്യന്‍ പെയ്ന്റ്, മാരുതി, ഭാരതി എയര്‍ ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.
കേരള ഓഹരികളുടെ പ്രകടനം
ഒരു ഡസണ്‍ കേരള ഓഹരികള്‍ മാത്രമാണ് ഇന്ന് നില മെച്ചപ്പെടുത്തിയത്. ബാങ്ക് സൂചികകള്‍ നേട്ടത്തിലായിരുന്നു. ഫെഡറല്‍ ബാങ്ക് ഓഹരി വില 5.12 ശതമാനവും ധനലക്ഷ്മി ബാങ്ക്് ഓഹരി 2.51 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 2.88 ശതമാനവും ഉയര്‍ന്നു.
അപ്പോളോ ടയേഴ്‌സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത്, ഇന്‍ഡിട്രേഡ്, കേരള ആയുര്‍വേദ, കെഎസ്ഇ, റബ്ഫില, വണ്ടര്‍ലാ എന്നിവയാണ് വില ഉയര്‍ന്ന മറ്റ് ഓഹരികള്‍.




 


Similar News