നാല് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനു ശേഷം സെന്‍സെക്‌സില്‍ ഇന്ന് ഇടിവ്

Update: 2020-08-12 14:13 GMT

മെറ്റല്‍, ഫാര്‍മ, എഫ്എംസിജി ഓഹരികളിലെ വില്‍പ്പനസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബുധനാഴ്ച ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നാല് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനു ശേഷം ഇന്ന് സെന്‍സെക്‌സ് 37 പോയ്ന്റ് ഇടിഞ്ഞ് 38,370 ലാണ് ക്ലോസ് ചെയ്തത്.  നിഫ്റ്റി 14 പോയ്ന്റ് ഇടിഞ്ഞ് 11,308 ല്‍ എത്തി. ആറ് ദിവസത്തെ നേട്ടത്തിനു ശേഷമാണ് നിഫ്റ്റിയില്‍ ഇടിവ് രേഖപ്പെടുത്തിയത്.

1487 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1207 ഓഹരികളുടെ വില താഴ്ന്നു. 140 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

സെക്ടറുകള്‍ നോക്കിയാല്‍ മെറ്റല്‍, ഫാര്‍മ. എഫ്എംസിജി സൂചികകള്‍ താഴേക്കു പോയപ്പോള്‍ ഓട്ടോ, പൊതുമേഖലാ ബാങ്ക് സൂചികകള്‍ നേട്ടത്തിലായിരുന്നു.
എച്ച്‌സിഎല്‍, എസ്ബി, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, സിപ്ല, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ്‌സ്, ബിപിസിഎല്‍ എന്നിവയാണ് നഷ്ടമുണ്ടാക്കിയത്.

റഷ്യ ആദ്യ കോവിഡ് 19 വാക്‌സിന്‍ അവതരിപ്പിച്ചതും, യൂറോപ്യന്‍ വിപണികളുടെ തിരിച്ചു വരവും യുഎസിലെ കരുത്തുറ്റ ഓഹരി വ്യാപാരവുമൊക്കെ ഇന്ത്യന്‍ ഓഹരിവിപണിയെ ഉത്തേജിപ്പിച്ചെങ്കിലും യുഎസ് സാമ്പത്തിക പാക്കേജുകളിലെ അവ്യക്തത നിക്ഷേപകരെ സംശയത്തിലാഴ്ത്തിയതാണ് വ്യാപാരത്തെ ബാധിച്ചത്.

ദീര്‍ഘകാല ട്രെന്‍ഡ് പോസിറ്റീവായതിനാല്‍ നല്ല തിരുത്തലുകളില്‍ ഓഹരികള്‍ വാങ്ങാവുന്നതാണെന്ന് നിരീക്ഷകര്‍ പറയുന്നു.

കേരള കമ്പനികളുടെ പ്രകടനം

ഒരു ഡസനിലധികം കമ്പനികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. ധനലക്ഷ്മി ബാങ്ക്, വിഗാര്‍ഡ്, ജെആര്‍ജി ഓഹരികളാണ് ഇന്ന് എട്ടു മുതല്‍ പത്ത് ശതമാനം വരെ നേട്ടമുണ്ടാക്കി. ബാങ്ക് ഓഹരികളില്‍ ഫെഡറല്‍ ബാങ്ക് മാത്രമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. എന്‍ബിഎഫ്‌സികൡ മണപ്പുറവും മുത്തൂറ്റ് ഫിനാന്‍സും നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് നേരിയ നേട്ടത്തോടെ പിടിച്ചു നിന്നു. കൊച്ചിന്‍ മിനറല്‍സ്, കിറ്റെക്‌സ്, നിറ്റ ജെലാറ്റിന്‍ ഓഹരികളും ഇന്ന് അഞ്ചു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News