അഞ്ചുദിവസത്തെ മുന്നേറ്റത്തിനൊടുവില്‍ ഇന്ന് വിപണിയില്‍ നേരിയ ഇടിവ്

Update: 2020-07-22 12:12 GMT

ഐറ്റി, സ്വകാര്യ ബാങ്കുകള്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദവും ആഗോള വിപണികളുടെ ദുര്‍ബല പ്രകടനവും ഇന്ത്യന്‍ ഓഹരി വിപണിയെ ഇന്ന് റെഡ് സോണിലെത്തിച്ചു.

യുഎസ് - ചൈന സംഘര്‍ഷവും ആഗോളതലത്തില്‍ കോവിഡ് വ്യാപനം കൂടുന്നതുമാണ് രാജ്യാന്തരതലത്തില്‍ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്.

സെന്‍സെക്‌സ് 0.16 ശതമാനം (59 പോയ്ന്റ്) താഴ്ന്ന് 37,872ലാണ് ക്ലോസ് ചെയ്തത്. ആക്‌സിസ് ബാങ്ക് ഓഹരി വില ഏഴ് ശതമാനത്തോളം ഉയര്‍ന്നു. എച്ച് യു എല്‍ ഓഹരി വില മൂന്നു ശതമാനത്തോളം ഇടിഞ്ഞു.

നിഫ്റ്റി 0.27 ശതമാനം (30 പോയ്ന്റ്) താഴ്ന്ന് 11,133 ല്‍ ക്ലോസ് ചെയ്തു.

ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില റെക്കോര്‍ഡ് ഭേദിച്ചു. 2010 രൂപയിലെത്തിയ ഓഹരി പക്ഷേ ക്ലോസ് ചെയ്തത് 2,004 രൂപയിലാണ്. എന്നിരുന്നാലും ഇന്ന് റിലയന്‍സിന്റെ ഓഹരി വിലയില്‍ ഒന്നര ശതമാനത്തിലേറെ വര്‍ധനയുണ്ടായി.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മികച്ച ഫലം പുറത്തുവിട്ടതാണ് ആക്‌സിസ് ബാങ്കിന് ഇന്ന് കരുത്തായത്.

നിഫ്റ്റിയിലെ സെക്ടര്‍ സൂചികകളില്‍ ഭൂരിഭാഗവും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ബാങ്കും നിഫ്റ്റി ഫാര്‍മയും മാത്രമാണ് ഉയര്‍ന്നത്.

യു എസ് - ചൈന സംഘര്‍ഷവും കോവിഡ് വ്യാപനവും മൂലം ഇന്ന് യൂറോപ്യന്‍ ഓഹരികള്‍ താഴ്ന്നു. കോവിഡ് വ്യാപനത്തോത് കുറയുന്നതിന് മുമ്പേ കാര്യങ്ങള്‍ കുറേക്കൂടി മോശമാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വിപണിയില്‍ പ്രത്യാഘാതം സൃഷ്ടിച്ചു.

കാപ്പിറ്റല്‍ മാര്‍ക്കറ്റില്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളുടെ പേരില്‍ ചൈനീസ് വിപണിയില്‍ ഉണര്‍വുണ്ടായി. എന്നാല്‍ ഹോങ്കോങ് വിപണി ഇടിഞ്ഞു.

എണ്ണ വിലയിലും ഇന്ന് ഇടിവുണ്ടായി.

കേരള കമ്പനികളുടെ പ്രകടനം

വെറും പത്തു കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിന്നത്.  ധനകാര്യ മേഖലയെടുത്താല്‍ എന്‍ ബി എഫ് സി കളെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. ആറു ശതമാനത്തിനു മുകളില്‍ നേട്ടവുമായി മുത്തൂറ്റ് ഫിനാന്‍സ് ആണ് മുന്നില്‍.  മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്,  മണപ്പുറം ഓഹരികള്‍ നാലു ശതമാനത്തിനു മേല്‍ ഉയര്‍ച്ച നേടി. കേരള ബാങ്കുകളില്‍ നാലു ശതമാനത്തിനു മേല്‍ നേട്ടവുമായി ഫെഡറല്‍ ബാങ്കും ഒരു ശതമാനത്തിനു മേല്‍ നേട്ടവുമായി സി എസ് ബി ബാങ്കും ഗ്രീന്‍ സോണില്‍ നിലയുറപ്പിച്ചപ്പോള്‍ ധനലക്ഷ്മി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. എ വി ടി,  കിറ്റെക്‌സ്,  കെ എസ് ഇ,  വിക്ടറി പേപ്പര്‍ തുടങ്ങിയവയാണ് ഗ്രീന്‍ സോണിലായിരുന്ന മറ്റു കേരള ഓഹരികള്‍.

നിറ്റ ജെലാറ്റിന്‍, വെര്‍ട്ടെക്‌സ് എന്നീ ഓഹരികള്‍ ഇന്ന് നാലു ശതമാനത്തിലധികം നഷ്ടമുണ്ടാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News