രണ്ടു ദിവസത്തെ നഷ്ടം തുടച്ചുമാറ്റി സൂചികകള്‍ക്ക് ഇന്ന് മുന്നേറ്റം

ഇതുവരെ പുറത്തുവന്ന കമ്പനി ഫലങ്ങളും വിദേശ വിപണികളുടെ പ്രകടനവും ഇന്ത്യന്‍ ഓഹരി സൂചികകളെ ഇന്ന് മുന്നോട്ട് നയിക്കാന്‍ കാരണമായി

Update: 2021-01-19 12:19 GMT

നിക്ഷേപകര്‍ ലാഭമെടുക്കുമോ? വിപണി ചെറിയ തിരുത്തലിന് വിധേയമാകുമോ? ഈ സംശയങ്ങളെല്ലാം നിലനിന്നിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടുദിവത്തെ നഷ്ടത്തെ തുടച്ചുമാറ്റി ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ മുന്നോട്ട് കുതിച്ചു. ഇന്ന് വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 936 പോയ്ന്റ് കുതിച്ചുയര്‍ന്ന് 49,500 ല്‍ തൊട്ടു. എന്നാല്‍ ക്ലോസിംഗില്‍ ഇതില്‍ നിന്ന് അല്‍പ്പം താഴ്ന്ന്, 49,398.29 ലെത്തി. ഇന്ന് സെന്‍സെക്്‌സ് ഉയര്‍ന്നത് 834 പോയ്ന്റാണ്. 1.7 ശതമാനം വര്‍ധന.

സെന്‍സെക്‌സ് സൂചികാ കമ്പനികളില്‍ ബജാജ് ഫിന്‍സെര്‍വ്, എച്ച് ഡി എഫ് സി, ഐസിഐസിഐ ബാങ്ക്, എല്‍ & ടി എന്നിവയെല്ലാം ഇന്ന് മൂന്നുമുതല്‍ ഏഴ് ശതമാനം വരെയാണ് വര്‍ധന രേഖപ്പെടുത്തിയത്. എച്ച് ഡി എഫ് സി ബാങ്ക്, റിലയന്‍സ്, ടിസിഎസ് എന്നിവയെല്ലാം 1.5 - 2.5 ശതമാനത്തിനിടയില്‍ ഉയര്‍ച്ച രേഖപ്പെടുത്തി.

നിഫ്റ്റി ഇന്ന് വ്യാപാരത്തിനിടെ 14,546 തൊട്ടു. ക്ലോസിംഗ് 14,521 ലായിരുന്നു. തൊട്ടുമുന്‍ദിവസത്തേക്കാള്‍ 239.85 പോയ്ന്റ്, അഥവാ 1.68 ശതമാനം വര്‍ധന.

സ്‌മോള്‍, മിഡ് കാപ് സൂചികകളും ഇന്ന് മോശമാക്കിയില്ല. മിഡ് കാപ് സൂചിക 2.3 ശതമാനവും സ്‌മോള്‍ കാപ് സൂചിക 1.6 ശതമാനവും വര്‍ധിച്ചു.

ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ കണക്കുകള്‍ ഏഷ്യന്‍ വിപണികളെ ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച് യൂറോപ്യന്‍ സൂചികകളും ഇന്ന് ഉയര്‍ന്നു. ഏഷ്യന്‍ സൂചികകള്‍ സര്‍വകാല റെക്കോര്‍ഡ് കുറിച്ചാണ് ക്ലോസിംഗ്.

കേരള കമ്പനികളുടെ പ്രകടനം

ഫെഡറല്‍ ബാങ്ക്, അപ്പോളോ ടയേഴ്‌സ് ഓഹരികള്‍ ഇന്ന് അഞ്ചു ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തി. മികച്ച മൂന്നാം പാദ ഫലം പുറത്തുവിട്ട സിഎസ്ബി ബാങ്ക് ഓഹരി വില ഒരു ശതമാനത്തിലേറെ കൂടി. മണപ്പുറം, മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വിലകള്‍ ഏതാണ്ട് മൂന്നുശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കിയപ്പോള്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ഓഹരി വില അരശതമാനത്തിലേറെ താഴ്ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഒരു ശതമാനത്തോളം കൂടി. വണ്ടര്‍ല, വിക്ടറി പേപ്പര്‍ ഓഹരി വിലകള്‍ രണ്ടുശതമാനത്തിലേറെ വര്‍ധിച്ചു.

ഇന്ന് ആറ് കേരള കമ്പനികള്‍ മാത്രമാണ് താഴ്ച രേഖപ്പെടുത്തിയത്.




 


Tags:    

Similar News