ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇടിവോടെ സൂചികകള്‍

എട്ടു കേരള ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update: 2021-03-15 12:24 GMT

ഇടിഞ്ഞും പൊങ്ങിയും ദിവസാവസാനം താഴ്ചയില്‍ അവസാനിച്ച് ഓഹരി സൂചികകള്‍. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് സൂചികകള്‍ താഴുന്നത്. സെന്‍സെക്‌സ് 397 പോയ്ന്റ് ഇടിഞ്ഞ് 50395.08 പോയ്ന്റിലും നിഫ്റ്റി 101.5 പോയ്ന്റ് ഇടിഞ്ഞ് 14929.50 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു.

1210 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1788 ഓഹരികളാണ് വിലയിടിവ് നേരിട്ടത്. 207 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഡിവിസ് ലാബ്, ഹീറോ മോട്ടോകോര്‍പ്, കോള്‍ ഇന്ത്യ, ബജാജ് ഫിന്‍സെര്‍വ്, ഗെയ്ല്‍ തുടങ്ങിയ ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. എന്നാല്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ് കോര്‍പ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.

മെറ്റല്‍, ഐറ്റി, പിഎസ് യു ബാങ്ക് സൂചികകള്‍ മികവ് കാട്ടിയപ്പോള്‍ ഓട്ടോ, ഇന്‍ഫ്ര, ഫാര്‍മ മേഖലകള്‍ വന്‍തോതില്‍ വിറ്റഴിക്കലുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് ഓഹരികളും 0.5 ശതമാനം താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
സൂചികകളിലെ ഇടിവ് കേരള ഓഹരികളിലും പ്രതിഫലിച്ചു. എട്ട് കേരള ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 15.91 ശതമാനം നേട്ടവുമായി വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് മുന്നിലുണ്ട്.
ഹാരിസണ്‍സ് മലയാളം (3.74 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.87 ശതമാനം), കെ എസ് ഇ (1.70 ശതമാനം), എ വി റ്റി നാച്വറല്‍ (1.60 ) ശതമാനം തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍, ഇന്‍ഡിട്രേഡ്, മണപ്പുറം ഫിനാന്‍സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങി 20 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.



 


Tags:    

Similar News