ഓട്ടോ, പവര്‍, ബാങ്കിംഗ് ഓഹരികള്‍ കരുത്തായി; ഓഹരി സൂചികകള്‍ തിരിച്ചു കയറുന്നു

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി

Update: 2022-01-25 12:25 GMT

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓട്ടോ, പവര്‍, ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍, തുടര്‍ച്ചയായ അഞ്ചു ദിവസത്തെ ഇടിവിനു ശേഷം വിപണി തിരിച്ചു കയറുകയാണ്. സെന്‍സെക്‌സ് 366.64 പോയ്ന്റ് ഉയര്‍ന്ന് 57858.15 പോയ്ന്റിലും നിഫ്റ്റി 128.90 പോയ്ന്റ് ഉയര്‍ന്ന് 17278 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1935 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. 1330 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 84 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.

മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. എന്നാല്‍ വിപ്രോ, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റന്‍ കമ്പനി, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ വില താണു.
ഐറ്റി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. പിഎസ്‌യു ബാങ്ക്, പവര്‍, ഓട്ടോ, ബാങ്ക് സൂചികകളില്‍ 2-4 ശതമാനം നേട്ടമുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.8-1 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
22 കേരള കമ്പനികളുടെ ഓഹരി വില ഇന്നുയര്‍ന്നു. 9.10 ശതമാനം നേട്ടത്തോടെ എഫ്എസിടി നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സിന്റെ ഓഹരി വില ഇന്ന് 8.14 ശതമാനം ഉയര്‍ന്നു. കിറ്റെക്‌സ് (4.44 ശതമാനം), ഫെഡറല്‍ ബാങ്ക് (4.35 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.38 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.77 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.65 ശതമാനം), ഹാരിസണ്‍സ് മലയാളം (2.45 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കേരള ആയുര്‍വേദ, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, നിറ്റ ജലാറ്റിന്‍, അപ്പോളോ ടയേഴ്‌സ് എന്നിവയുടെ ഓഹരി വില ഇടിഞ്ഞു.




 


Tags:    

Similar News