താഴ്ന്നുപൊങ്ങി വിപണി, സെന്‍സെക്‌സ് 503 പോയ്ന്റ് ഉയര്‍ന്നു

കേരള കമ്പനികളില്‍ ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരി വില 6.16 ശതമാനം ഉയര്‍ന്നു

Update: 2022-05-26 11:21 GMT

നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും ഇടിവിലേക്ക് വീണ ഇന്ത്യന്‍ ഓഹരി വിപണി ഉച്ചയോടെ പച്ചയിലേക്ക് നീങ്ങി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 503 പോയ്ന്റ് അഥവാ 0.94 ശതമാനം ഉയര്‍ച്ചയോടെ 54,252 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സെന്‍സെക്‌സ് സൂചിക ഏറ്റവും ഉയര്‍ന്ന നിലയായ 53,425 ലും താഴ്ന്നനിലയായ 54,346 പോയ്ന്റിലുമെത്തി. നിഫ്റ്റി 50 സൂചിക 144 പോയ്ന്റ് അഥവാ 0.9 ശതമാനം ഉയര്‍ന്ന് 16,170 ല്‍ ക്ലോസ് ചെയ്തു.

വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ബെഞ്ച്മാര്‍ക്കുകളെ മറികടക്കുന്നു. ഇവ 1.4 ശതമാനം വരെ ഉയര്‍ന്നു. ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ യഥാക്രമം 7 ശതമാനവും 5 ശതമാനവും ഉയര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് വിപണിയില്‍ മുന്നേറി. അപ്പോളോ ഹോസ്പിറ്റല്‍സ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയുടെ ഓഹരി വില 2 ശതമാനം വീതം ഉയര്‍ന്നു. ടോറന്റ് ഫാര്‍മ, എം ആന്‍ഡ് എം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അദാനി പവര്‍, ഐടിഐ, ഉത്തം ഷുഗര്‍, എഐഎ എഞ്ചിനീയറിംഗ് എന്നിവയും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.
മേഖലാതലത്തില്‍, നിഫ്റ്റി പിഎസ്യു ബാങ്ക്, മെറ്റല്‍ സൂചികകള്‍ യഥാക്രമം 3 ശതമാനവും 2.67 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി എഫ്എംസിജി സൂചിക മാത്രം 0.2 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 16 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരി വില 6.16 ശതമാനം ഉയര്‍ന്നു. അപ്പോളോ ടയേഴ്‌സ്, സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നിവയുടെ ഓഹരി വില 1-4 ശതമാനം വരെ ഉയര്‍ന്നു. അതേസമയം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, നിറ്റ ജലാറ്റിന്‍ തുടങ്ങിയവ നഷ്ടം നേരിട്ടു.



 




Tags:    

Similar News