എല്‍ഐസി ഓഹരി വില്‍പ്പന, 65000 കോടി വരെ സമാഹരിച്ചേക്കും

ഐപിഒ സംബന്ധിച്ച രേഖകള്‍ (ഡിആര്‍എച്ച്പി) ഇന്ന് സെബിക്ക് സമര്‍പ്പിച്ചേക്കുമന്നാണ് റിപ്പോര്‍ട്ട്

Update: 2022-02-11 04:34 GMT

ഇന്‍ഷുറന്‍സ് ഭീമന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രം 60000-65000 കോടി രൂപ വരെ സമാഹരിച്ചേക്കും. ഐപിഒ സംബന്ധിച്ച രേഖകള്‍ (ഡിആര്‍എച്ച്പി) ഇന്ന് സെബിക്ക് സമര്‍പ്പിച്ചേക്കുമന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ എക്കാലത്തേയും വലിയ ഓഹരി വില്‍പ്പനയാണ് എല്‍ഐസിയുടേത്. ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎം (18,300) നടത്തിയതാണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഐപിഒ.

100 ശതമാനം ഓഹരികളും സര്‍ക്കാര്‍ കൈവശം വെച്ചിരിക്കുന്ന എല്‍ഐസിയുടെ ഐപിഒ പൂര്‍ണമായും സെക്കന്ററി ഓഹരികളുടെ വില്‍പ്പനയിലൂടെയാണ്. ഏകദേശം 11-12 ട്രില്യണ്‍ രൂപയുടെ മൂല്യമാണ് എല്‍ഐസിയ്ക്ക് കണക്കാക്കിയിരിക്കുന്നത്. ഐപിഒ അടുക്കുമ്പോഴാകും കൃത്യമായ മൂല്യം വ്യക്തമാവുക. എത്ര ഓഹരികള്‍ വില്‍ക്കണമെന്നതിലും തീരുമാനം അവസാന ഘട്ടത്തിലായിരിക്കും എടുക്കുക.
നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക 1.75 കോടിയില്‍ നിന്ന് 78,000 കോടിയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എല്‍ഐസിയുടെ വിപണി മൂല്യം 12 ട്രില്യണ്‍ രൂപ ആണെങ്കില്‍ കുറഞ്ഞത് 10 ശതമാനം അല്ലെങ്കില്‍ 1.02 ട്രില്യണ്‍ രൂപയുടെ ഓഹരികള്‍ ഐപിഒയില്‍ എത്തിക്കണം. അതേസമയം കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പുതിയ നിയമ പ്രകാരം കുറഞ്ഞത് 5.4 ശതമാനം ഓഹരികള്‍ ഐപിഒയിലൂടെ വില്‍ക്കാം.
സാധാര രീതിയില്‍ ഐപിഒയ്ക്ക് പേപ്പറുകള്‍ സമര്‍പ്പിച്ചാല്‍ സെബി അനുമതി ലഭിക്കാന്‍ കുറഞ്ഞത്‌ ഒരു മാസമെങ്കിലും എടുക്കും. എന്നാല്‍ എല്‍ഐസിയുടെ കാര്യത്തില്‍ മൂന്നാഴ്ചക്കുള്ളില്‍ അനുമതി നല്‍കിയേക്കാം. മാര്‍ച്ച് 31ന് ഉള്ളില്‍ എല്‍ഐസി ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.


Tags:    

Similar News