പൊതുമേഖലയില്‍ നിന്നൊരു മള്‍ട്ടിബാഗര്‍ ഓഹരി, 2023 ല്‍ നേട്ടം 111 ശതമാനം

നിക്ഷേപകര്‍ ലാഭം എടുക്കുന്നത് മൂലം നിലവില്‍ ആര്‍.വി.എന്‍.എല്‍ ഓഹരി ഇടിവില്‍

Update: 2023-05-11 07:36 GMT

Image: Canva

2003ല്‍ റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വേണ്ടി സ്ഥാപിച്ച റെയില്‍ വികാസ് നിഗം (Rail Vikas Nigam Ltd-RVNL) ഇപ്പോള്‍ പ്രമുഖ കേന്ദ്ര പൊതുമേഖലാ നവരത്‌ന കമ്പനിയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഉപകമ്പനിയാണ് ആര്‍.വി.എന്‍.എല്‍. 2023 ഏപ്രിലിലാണ് നവരത്‌ന കമ്പനിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് നവരത്‌ന അംഗീകാരം ലഭിച്ചത്.

2022-23ല്‍ 1,044 കിലോമീറ്റര്‍ പുതിയ റെയില്‍ പാതകളും പാത ഇരട്ടിപ്പിക്കലും പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് 1,000 കിലോമീറ്റര്‍ റെയില്‍ പാതകള്‍ ആര്‍.വി.എന്‍.എല്‍ സ്ഥാപിക്കുന്നത്.
ചുരുങ്ങിയ കാലയളവില്‍ അധിക ആദായം
ഇപ്പോള്‍ ഈ പൊതുമേഖലാ കമ്പനി വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാന്‍ മറ്റൊരു കാരണമുണ്ട്. ചുരുങ്ങിയ കാലയളവില്‍ ഏറ്റവും അധികം ആദായം നല്‍കിയ ഓഹരിയാണ് ആര്‍.വി.എന്‍.എല്‍. എല്‍.ഐ.സിയുടെ ഓഹരി പോര്‍ട്ട് ഫോളിയോയില്‍ 6.38 ശതമാനവും ആര്‍.വി.എന്‍.എല്‍ ഓഹരികളാണ്. മെയ് 8ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 144.50 രൂപ വരെ ഓഹരി ഉയര്‍ന്നു. 111 ശതമാനം വര്‍ധനയാണ് ഓഹരി വിലയിലുണ്ടായത്. എന്നാല്‍ നിക്ഷേപകര്‍ ലാഭം എടുത്തത് മൂലം കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഓഹരിയില്‍ ഇടിവ് ഉണ്ടായി. ബുധനാഴ്ച 5 ശതമാനം ലോവര്‍ സര്‍ക്യൂട്ടിലായിരുന്നു ഓഹരി. മികച്ച സാമ്പത്തിക ഫലം, വലിയ ഓര്‍ഡറുകള്‍ എന്നിവയുടെ പിന്‍ബലത്തില്‍ ഓഹരി തിരിച്ചു കയറുമെന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

(Equity investing is subject to market risk. Always do your own research before investing)

Tags:    

Similar News