വിപണി കയറ്റത്തില്‍; ധനലക്ഷ്മി ബാങ്ക്, പേയ്ടിഎം ഓഹരികള്‍ ഇന്നും വീണു; 15% ഇടിഞ്ഞ് ഹിന്‍ഡാല്‍കോ

മെറ്റൽ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, മീഡിയ എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലാണ്

Update: 2024-02-13 05:33 GMT

Image by Canva

വിപണി ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം ചാഞ്ചാട്ടത്തിലായി. പിന്നീടു വീണ്ടും കയറ്റമാരംഭിച്ചു. ബാങ്ക് ഓഹരികൾ തുടക്കത്തിൽ ചാഞ്ചാടിയ ശേഷം ഉയർന്നു. മെറ്റൽ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, മീഡിയ എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലാണ്.

വിറ്റുവരവ് 6.8 ശതമാനവും അറ്റാദായം 22 ശതമാനവും താഴ്ന്നതിനെ തുടർന്ന് സെയിൽ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. വലിയ അസാധാരണ വരുമാനം ഉണ്ടായത് മൊത്തലാഭം വർധിക്കാൻ സഹായിച്ചു. സ്‌റ്റീൽ കമ്പനി ജിൻഡൽ സ്റ്റെയിൻലെസ് ഓഹരി 10 ശതമാനം താണു. മറ്റു സ്‌റ്റീൽ കമ്പനികളും താഴ്ചയിലാണ്.
വിദേശത്തെ ഉപകമ്പനി നൊവേലിസിന് വിറ്റുവരവും ലാഭ മാർജിനും കുറഞ്ഞതിനെ തുടർന്നു ഹിൻഡാൽകോ ഓഹരി രാവിലെ 15 ശതമാനം ഇടിഞ്ഞു. ഇന്നു ഹിൻഡാൽകോയുടെ റിസൽട്ട് പ്രസിദ്ധീകരിക്കും.
പൊതുമേഖലാ ഓഹരികൾ ഇന്നും താഴ്ചയിലാണ്. എസ്.ജെ.വി.എൻ  എട്ടും ഐ.എഫ്.സി.എ അഞ്ചും ഹഡ്കോ ഏഴും എൻ.ബി.സി.സി ഒൻപതും ബി.ഇ.എം.എൽ അഞ്ചും ശതമാനം താണു.
ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നും അഞ്ചു ശതമാനം കുറഞ്ഞു. അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു നഷ്ടത്തിലാണു നീങ്ങുന്നത്.  പേയ്ടിഎം ഓഹരി ഇന്നു രാവിലെ ഏഴു ശതമാനം താഴ്ചയിലായി. പല ബ്രോക്കറേജുകളും ഓഹരിയുടെ റേറ്റിംഗ് താഴ്ത്തി.
രൂപ ഇന്നു ചെറിയ നേട്ടത്തിലായി. ഡോളർ 82.98 രൂപയിലേക്കു താണു. പിന്നീടു ഡോളർ 83.01 രൂപയിലേക്കു കയറി. സ്വർണം ലോക വിപണിയിൽ 2018 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 46,080 രൂപയായി. ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം 82.02 ഡോളറിൽ എത്തി.


Tags:    

Similar News