വിപണി വീണ്ടും താഴോട്ട്; മണപ്പുറം ഫിനാന്‍സ്‌ വലിയ ഇടിവിൽ, പാദഫലങ്ങള്‍ക്ക് പിന്നാലെ വീണ് ഇന്‍ഫിയും വിപ്രോയും

മികച്ച റിസൽട്ടിനെ തുടർന്ന് ആക്സിസ് ബാങ്ക് 4.5 ശതമാനം കയറ്റത്തിലായി

Update:2024-10-18 11:31 IST

Image Courtesy: Canva

താഴ്ന്നു വ്യപാരം തുടങ്ങിയ വിപണി കൂടുതൽ താഴ്ചയിലേക്കു നീങ്ങി. പിന്നീടു നഷ്ടം അൽപം കുറച്ചു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ മുഖ്യ സൂചികകൾ 0.40 ശതമാനം നഷ്ടത്തിലാണ്. തുടക്കത്തിൽ വലിയ താഴ്ചയിലായ ബാങ്ക് നിഫ്റ്റി പിന്നീടു കയറി.

മണപ്പുറം ജനറൽ ഫിനാൻസ് ഓഹരി രാവിലെ 15.5 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ഉപകമ്പനിയായ ആശീർവാദ് മൈക്രോ ഫിനാൻസ് വായ്പകൾ നൽകുന്നതു റിസർവ് ബാങ്ക് വിലക്കിയതിനെ തുടർന്നാണിത്. വേറേ മൂന്നു ഫിനാൻസ് കമ്പനികൾക്കും റിസർവ് ബാങ്ക് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് ഇൻഫോസിസ് ടെക്നോളജീസ് മൂന്നു ശതമാനം താഴ്ന്നപ്പോൾ വിപ്രോ അഞ്ചു ശതമാനം ഉയർന്നു.
കുറേ വാഹന കമ്പനികൾ ഇന്നു നേട്ടത്തിലായി. ടിവിഎസ് മോട്ടോഴ്സ്, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടാേ കോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അശോക് ലെയ്ലൻഡ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയവ ഉയർന്നു. ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയവ താഴ്ന്നു.
എംആർഎഫ്, ബാലകൃഷ്ണാ ഇൻഡസ്ട്രീസ്, സിയറ്റ്, ജെകെ തുടങ്ങിയ ടയർ കമ്പനികൾ താഴ്ന്നു. അപ്പോളോ ടയേഴ്സ് ഉയർന്നു.
മികച്ച റിസൽട്ടിനെ തുടർന്ന് ആക്സിസ് ബാങ്ക് 4.5 ശതമാനം കയറ്റത്തിലായി.
നിയന്ത്രിത വിലയിലുള്ള പ്രകൃതി വാതകത്തിൻ്റെ ക്വോട്ട കുറച്ചതിനെ തുടർന്ന് മഹാനഗർ ഗ്യാസ് 14 ശതമാനവും ഇന്ദ്രപ്രസ്ഥ ഗ്യാന്ധ 11 ശതമാനവും ഇടിഞ്ഞു. ഗുജറാത്ത് ഗ്യാസ്, അദാനി ടോട്ടൽ ഗ്യാസ് എന്നിവയും താഴ്ചയിലാണ്.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. പിന്നീടു താഴ്ന്നു. ഡോളർ രണ്ടു പൈസ കുറഞ്ഞ് 84.05 രൂപയിൽ ഓപ്പൺ ചെയ്ത ശേഷം 84.07 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2710 ഡോളറിലായി. കേരളത്തിൽ ആഭരണ സ്വർണം പവന് 640 രൂപ കൂടി 57,920 രൂപ എന്ന റെക്കോർഡ് വിലയിൽ എത്തി.
ക്രൂഡ് ഓയിൽ വില നേരിയ തോതിൽ കയറി. ബ്രെൻ്റ് ഇനം 74.65 ഡോളറിലാണ്.


Tags:    

Similar News