വിപണിയെ സന്തോഷിപ്പിച്ച് റിസർവ് ബാങ്ക്; നിരക്കുകൾ മാറ്റിയില്ല; കടപ്പത്രം വാങ്ങൽ നിർത്തി

വിലക്കയറ്റം കുറയുമെന്നു പ്രതീക്ഷ; ജിഡിപി നിഗമനത്തിൽ മാറ്റമില്ല, ഓഹരി വിപണി ഉയർച്ചയിൽ

Update: 2021-10-08 05:50 GMT

ഓഹരി വിപണിയെയും കറൻസി വ്യാപാരത്തെയും സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളാണു റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി) എടുത്തത്. തീരുമാനങ്ങൾ പ്രതീക്ഷ പോലെ വന്നു. വിപണി കുതിച്ചു കയറി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വെളിപ്പെടുത്തിയ പ്രധാന കാര്യങ്ങൾ ഇവയാണ്:

റീപോ, റിവേഴ്സ് റീപോ നിരക്കുകൾ മാറ്റിയില്ല. ഏകകണ്ഠമായിരുന്നു തീരുമാനം. റീപോ നാലും റിവേഴ്സ് റീപോ 3.35-ഉം ശതമാനമാണ്.
ആവശ്യമായ കാലത്തോളം റിസർവ് ബാങ്ക് വളർച്ചയ്ക്കു സഹായകമായ നയം തുടരാൻ തീരുമാനിച്ചതിനോട് ആറംഗ സമിതിയിൽ ഒരാൾ വിയോജിച്ചു.
ബാങ്കുകളുടെ പണലഭ്യത വർധിപ്പിക്കാൻ റിസർവ് ബാങ്ക് കടപ്പത്രങ്ങൾ തിരിച്ചു വാങ്ങിയിരുന്ന ജിസാപ് പദ്ധതി നിർത്തലാക്കി. ബാങ്കിംഗ് മേഖലയിൽ പണം മിച്ചമായതും സർക്കാരിൻ്റെ കടമെടുപ്പ് പ്രതീക്ഷയിലും കുറവാകുമെന്നതുമാണ് കാരണം. വിപണിയിലേക്ക് ജിസാപ് വഴി 9.5 ലക്ഷം കോടി രൂപയുടെ പണലഭ്യത എത്തി.
ഈ വർഷത്തെ ചില്ലറ വിലക്കയറ്റം 5.3 ശതമാനമായി കുറയുമെന്നു റിസർവ് ബാങ്ക് കണക്കാക്കുന്നു. 5.7 ശതമാനമായിരുന്നു നേരത്തേ പ്രതീക്ഷിച്ചത്. മൂന്നാം പാദത്തിലെ ചില്ലറ വിലക്കയറ്റം 4.5 ശതമാനമായിരിക്കുമെന്നു ഗവർണർ പറയുന്നു. നേരത്തേ പ്രതീക്ഷിച്ചത് 5.3 ശതമാനം
വാർഷിക ജിഡിപി വളർച്ച 9.5 ശതമാനം എന്ന നിഗമനം നിലനിർത്തി. രണ്ടാം പാദ വളർച്ച 7.9 ശതമാനമാകുമെന്ന് ഇപ്പോൾ കരുതുന്നു. നേരത്തേ പ്രതീക്ഷിച്ചത് 7.3 ശതമാനമാണ്. മൂന്നാം പാദത്തിൽ 6.8 ശതമാനം, നാലാം പാദത്തിൽ 6.1 ശതമാനം എന്ന തോതിലാകും വളർച്ച. മൂന്നാം പാദ വളർച്ച നേരത്തേ കണക്കാക്കിയത് 6.3 ശതമാനമായിരുന്നു.
2022-23 ലെ ആദ്യ പാദത്തിൽ 17.1 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. 2021-22-ലെ ഒന്നാം പാദ വളർച്ച 20.1 ശതമാനമായിരുന്നു. 2020-21-ലെ ഒന്നാം പാദത്തിൽ 24.4 ശതമാനം തളർച്ച ജിഡിപി യിൽ ഉണ്ടായിരുന്നു.
റിസർവ് ബാങ്ക് തീരുമാനത്തിനു ശേഷം ഓഹരികളും രൂപയും നേട്ടമുണ്ടാക്കി.
രാവിലെ വിപണി തുടങ്ങിയത് നല്ല ഉയർച്ചയിലാണ്.സെൻസെക്സ് 59,960 -ൽ വ്യാപാരം തുടങ്ങിയിട്ട് 59,994.75 വരെ ഉയർന്നു. പിന്നീടു താണു. നിഫ്റ്റി രാവിലെ 17,886.85 ൽ തുടങ്ങിയിട്ട് 17,892.5 വരെ കയറി. പിന്നീടു താണു. വീണ്ടും മുഖ്യസൂചികകൾ കയറി. സെൻസെക്സ് 60,055 വരെയും നിഫ്റ്റി 17,906 വരെയും കയറിയിട്ട് താഴോട്ടു പോന്നു. അതിനു ശേഷമായിരുന്നു പണനയപ്രഖ്യാപനം. പിന്നീടു സെൻസെക്സ് 60,200-നു മുകളിലേക്കും നിഫ്റ്റി 17930 നു മുകളിലേക്കും ഉയർന്നു.
നയപ്രഖ്യാപനത്തിനു മുമ്പ് ഡോളർ 75.005 രൂപ വരെ ഉയർന്നിരുന്നു. ലോക വിപണിയിൽ ഡോളർ സൂചിക ഉയർന്നതാണു കാരണം. തലേന്നത്തേക്കാൾ 23 പൈസയാണു കയറിയത്. പിന്നീടു ഡോളർ 74.14 രൂപയിലേക്ക് ഉയർന്നിട്ട് 74.94 ലേക്കു താണു.
നയപ്രഖ്യാപനം കടപ്പത്രവില താഴ്ത്തി. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം (Yield) 6.3 ശതമാനം വരെ കയറി. പിന്നീട് 6.29 ആയി കുറഞ്ഞു.
ക്രൂഡ് ഓയിൽ വില 83.03 ഡോളർ വരെ ഉയർന്നിട്ട് അൽപം താണു.
ലോക വിപണിയിൽ സ്വർണ വില 17586 ഡാേളറിലെത്തി. കേരളത്തിൽ പവന് 80 രൂപ കൂടി 35,120 രൂപയായി.


Tags:    

Similar News