വിൽപന സമ്മർദത്തിൽ വിപണി താഴോട്ട്; ടി സി എസ് ഓഹരി വില ഉയരാൻ കാരണം ഇതാണ്

എച്ച്ഡിഎഫ്സി ഇരട്ടകളുടെ വില രാവിലെ രണ്ടു ശതമാനം ഇടിഞ്ഞു

Update: 2022-04-05 06:17 GMT

നേരിയ ഉയർച്ചയോടെ തുടങ്ങിയിട്ട് മുഖ്യ സൂചികകൾ താഴാേട്ടു നീങ്ങി നഷ്ടത്തിലായി. പിന്നീടു ചാഞ്ചാട്ടത്തിലായിരുന്നു വിപണി. നിഫ്റ്റി 18,000 നു താഴെയായി. നിഫ്റ്റി ബാങ്ക് ഒരു ശതമാനത്തിലധികം താണതോടെ സെൻസെക്സ് 60,400 നു താഴെയായി.

തലേ ദിവസം വലിയ കുതിപ്പ് നടത്തിയ ബാങ്ക്, ധനകാര്യ കമ്പനി ഓഹരികൾ ഇന്നു രാവിലെ ലാഭമെടുക്കലിനായുള്ള വിൽപനയുടെ സമ്മർദത്തിലായി. അതാണു മുഖ്യ സൂചികകളെ താഴാേട്ടു വലിച്ചത്.
വിശാല വിപണി നല്ല നേട്ടത്തിലായിരുന്നു. രാവിലെ എൻഎസ്ഇയിൽ അഞ്ച് ഓഹരികൾ ഉയരുമ്പോൾ ഒന്നു മാത്രമേ താഴുന്നുണ്ടായിരുന്നുള്ളു.
എച്ച്ഡിഎഫ്സി ദ്വയങ്ങളുടെ വില രാവിലെ താഴോട്ടു നീങ്ങി. വില രണ്ടു ശതമാനം ഇടിഞ്ഞു. റിലയൻസ് ഒരു ശതമാനം ഇടിവിലായി.
ഒരു പ്രമുഖ അമേരിക്കൻ കമ്പനിയുടെ ഓർഡർ ലഭിച്ചത് ടിസിഎസ് ഓഹരിയെ ഒരു ശതമാനത്തിലധികം ഉയർത്തി. മിഡ് ക്യാപ് ഐടി കമ്പനികൾ (ബിർല സോഫ്റ്റ്, മൈൻഡ് ട്രീ, പെർസിസ്റ്റൻറ്, കെപിഐടി, ടെക് മഹീന്ദ്ര, എംഫസിസ്, ഫസ്റ്റ് സോഴ്സ് തുടങ്ങിയവ) നല്ല നേട്ടം കാണിച്ചു. ബിർല സോഫ്റ്റ് നാലു ശതമാനത്തിലധികം ഉയർന്നു.
കെപിഐടി സഹ പ്രൊമോട്ടർ സച്ചിൻ ടികേകർ ജോയിൻ്റ് എംഡി ആയത് ഓഹരി വിലയ്ക്ക് ഉണർവ് പകർന്നു.
പ്രൊമോട്ടർമാരായ ഹിന്ദുജ ഗ്രൂപ്പിൻ്റെ ഇടപെടലുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടു കുറേ നിക്ഷേപകർ പരാതി നൽകിയെങ്കിലും വിപണിയിൽ വലിയ ചലനമുണ്ടായില്ല. ഓഹരി ഒരു ശതമാനത്തോളം താണു.
സ്വർണം ലോകവിപണിയിൽ 1927 ഡോളറിലേക്ക് ഇടിഞ്ഞു. കേരളത്തിൽ വില മാറ്റമില്ല. പവന് 38,240 രൂപ തുടർന്നു.
രൂപ ഇന്നും നേട്ടമുണ്ടാക്കി. ഡോളർ സൂചിക താഴുന്നതാണ് രൂപയെ സഹായിച്ചത്. ഡോളർ 75.47 രൂപയിലേക്കു താണു.


Tags:    

Similar News