ഒരു മാസത്തിനിടെ 20 ശതമാനം ഉയര്‍ന്ന് ഐടിസി, പുതിയ ഉയരങ്ങള്‍ താണ്ടുമോ?

ഓഹരിക്ക് 251.90 രൂപ എന്ന നിലയിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്

Update: 2022-03-23 11:27 GMT

ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 20 ശതമാനത്തിന്റെ നേട്ടവുമായി ഐടിസി. ബുധനാഴ്ച 1.3 ശതമാനം ഉയര്‍ന്ന ഐടിസിയുടെ ഓഹരി വില അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 253.25 രൂപയില്‍ രേഖപ്പെടുത്തുകയും ചെയ്തു. ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1.6 ശതമാനവും ബിഎസ്ഇ എഫ്എംസിജി സൂചിക 0.63 ശതമാനവും ഉയര്‍ന്നപ്പോഴാണ് വിപണിയില്‍ ഐടിസി മുന്നേറിയത്. എം സി ജി ഉല്‍പ്പന്നങ്ങളുടെ നീണ്ടശ്രേണിയിലൂടെ ഇന്ത്യയിലെ ഓരോ കുടുംബത്തിലെയും അവിഭാജ്യഘടകമായി മാറിയ ഐടിയുടെ ഓഹരി വില അതിന്റെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 265.30 രൂപയ്ക്ക് അടുത്താണ്. 2021 ഒക്ടോബര്‍ 18നാണ് ഈ ഉയരത്തിലേക്ക് ഐടിസി എത്തിയത്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കിയതാണ് ഐടിസിയുടെ ഓഹരി വില ഉയരാന്‍ കാരണം.

കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും മോശമായി ബാധിച്ച ബിസിനസുകളിലൊന്നായ കമ്പനിയുടെ സിഗരറ്റ് ബിസിനസില്‍ ശക്തമായ തിരിച്ചുവരവാണ് കഴിഞ്ഞപാദത്തില്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ, യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും ഉത്സവ/വിവാഹ സീസണിന്റെ ആരംഭവും ഹോട്ടല്‍ ബിസിനസിന് ഗുണകരമായി.

ആശിര്‍വാദ്. സണ്‍ഫീസ്റ്റ്, യിപ്പീ, ബിംഗോ, ബി നാച്വറല്‍, ഫിയമ, എന്‍ഗേജ്, സാവ്്ലോണ്‍, ക്ലാസ്മേറ്റ്സ് എന്നിവയാണ് ഐടിസിക്ക് കീഴിലെ പ്രധാന ബ്രാന്‍ഡുകള്‍. ഇതിന് പുറമേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥതയും നിയന്ത്രണവും അവരുടെ കൈയിലാണ്. രണ്ടരലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. SUUTI (Specified Undertaking of the Unit Trust of India) യുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് വ്യക്തത വരികയോ കമ്പനിയുടെ ഡീമെര്‍ജര്‍ (വിഭജനം) സംബന്ധിച്ച തീരുമാനം വരികയോ ചെയ്താല്‍ ഓഹരി പുതിയ ഉയരങ്ങളിലേക്ക് എത്താനിടയുണ്ടെന്ന് ധനത്തിന്റെ ഓണം സ്‌പെഷ്യല്‍ പതിപ്പില്‍ പൊറിഞ്ചു വെളിയത്ത് പറഞ്ഞിരുന്നു.

Tags:    

Similar News