സിഎസ്ആർ ഫണ്ട് ചെലവഴിച്ചില്ലെങ്കിൽ പിടിവീഴും

Update: 2018-12-13 08:05 GMT

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ചെലവഴിക്കാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു.

സിഎസ്ആർ ഫണ്ട് ചെലവഴിക്കാതെ കയ്യിൽ വെക്കുകയോ അവയെ ബാലൻസ് ഷീറ്റിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവരെ നേർവഴിക്ക് കൊണ്ടുവരാൻ കമ്പനീസ് ആക്ട് (2013) ഭേദഗതി ചെയ്യാനാണ് സർക്കാർ തീരുമാനം.

ഇതുൾപ്പെടെ മറ്റ് ചില ഭേദഗതികളും കമ്പനി നിയമത്തിൽ വരുത്താനാണ് ആലോചന. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഭേദഗതികൾ അവതരിപ്പിക്കുമെന്ന് ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ഭേദഗതിയിൽ പറയുന്നത്

  • സിഎസ്ആർ ഫണ്ട് ചെലവഴിക്കേണ്ടത് നിർബന്ധമാക്കും.
  • സിഎസ്ആർ ഫണ്ടിൽ നിന്ന് ചെലവഴിക്കപ്പെടാത്ത തുക കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കണം.
  • ഈ തുക മറ്റൊരു ബാങ്ക് എക്കൗണ്ടിലേക്ക് മാറ്റി മൂന്ന് വർഷത്തിനുള്ളിൽ ചെലവഴിക്കണം.
  • നിലവിൽ കമ്പനികൾക്ക് സിഎസ്ആർ ഫണ്ട് 'ചെലവഴിക്കുക' അല്ലെങ്കിൽ അതിന് 'വിശദീകരണം നൽകുക' എന്നിങ്ങനെ രണ്ട് വ്യവസ്ഥകളേ ഉള്ളൂ.

1000 കമ്പനികൾ നിരീക്ഷണത്തിൽ

സിഎസ്ആർ ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് 1000 കമ്പനികൾ കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. ഫണ്ടിൻറെ മൂന്നിലൊരു ഭാഗം ചെലവഴിക്കാതെ കയ്യിൽ വെച്ചിട്ടുള്ള 77 കമ്പനികൾ ഉണ്ട്. നിയമപ്രകാരം ചെലവഴിക്കേണ്ടതിലും കുറവ് തുക ചെലവാക്കിയ 6,286 കമ്പനികളുടെ റെക്കോർഡുകളും പരിശോധിക്കുന്നുണ്ട്.

Similar News