ആന്ധ്ര പ്രദേശിന 4 തലസ്ഥാനങ്ങളുണ്ടാക്കാൻ നീക്കം

Update: 2019-08-26 10:49 GMT

ചന്ദ്രബാബു നായിഡുവിനെ ഒതുക്കാന്‍ അമരാവതിക്കു വെട്ട് ; ആന്ധ്രാ പ്രദേശിനു
നാലു തലസ്ഥാനങ്ങളുണ്ടാക്കാന്‍ നീക്കം

അമരാവതിക്കു പകരം ആന്ധ്രാ പ്രദേശിനു നാലു തലസ്ഥാന നഗരങ്ങള്‍ ഉണ്ടാകുമെന്നും ഇതിനായി മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി ചില ദേശീയ നേതാക്കളുമായി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്നും ബി.ജെ.പി എം.പിയായ ടി.ജി വെങ്കിടേഷ്.

മന്ത്രിമാരുടെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുടെയും വിരുദ്ധ പ്രസ്താവനകള്‍ അമരാവതിയില്‍ നിന്ന് തലസ്ഥാനം മാറ്റുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച സമയത്താണ് വെങ്കിടേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. റായലസീമ മേഖലയിലെ കര്‍നൂള്‍ സ്വദേശിയായ വെങ്കിടേഷ് എം.പി ഈ മേഖലയില്‍ തലസ്ഥാനങ്ങളിലൊന്ന് വരുമെന്ന് അവകാശപ്പെട്ടു. ഒങ്കോള്‍-ഗുണ്ടൂര്‍-നെല്ലൂര്‍, കൃഷ്ണ-ഗോദാവരി, ശ്രീകാകുളം-വിശാഖപട്ടണം-വിജയനഗരം എന്നിവയായിരിക്കും മറ്റ് പ്രദേശങ്ങള്‍.

മന്ത്രിമാരുടെയും വൈ.എസ്.ആര്‍.സി.പി നേതാക്കളുടെയും വിരുദ്ധ പ്രസ്താവനകള്‍ അമരാവതിയില്‍ നിന്ന് തലസ്ഥാനം മാറ്റുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച സമയത്താണ് വെങ്കിടേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. വൈ.എസ്.ആര്‍.സി.പി സര്‍ക്കാര്‍ ഒരിടത്ത് എല്ലാം വികസിപ്പിച്ചെടുക്കില്ല. പകരമായാണ് സംസ്ഥാനത്തിന്റെ നാല് വ്യത്യസ്ത പ്രദേശങ്ങളിലായി നാല് തലസ്ഥാനങ്ങളുമായി വികേന്ദ്രീകരണ നടപടിക്കു താല്‍പ്പര്യമെടുക്കുന്നതെന്നും വെങ്കിടേഷ് അവകാശപ്പെട്ടു. ദേശീയ ബിജെപി നേതാക്കളില്‍ ഒരാളില്‍ നിന്നാണിക്കാര്യങ്ങള്‍ താന്‍ അറിഞ്ഞത് - തെലുങ്കുദേശം പാര്‍ട്ടിയില്‍ നിന്ന് (ടിഡിപി) ബി.ജെ.പി യിലേക്ക് അടുത്തിടെ മാറിയ അദ്ദേഹം പറഞ്ഞു.

മെയ് മാസത്തില്‍ വൈ.എസ്.ആര്‍.സി.പി അധികാരത്തില്‍ വന്നതിനുശേഷം, മുന്‍ ടി.ഡി.പി സര്‍ക്കാര്‍ നല്‍കിയ കരാറുകള്‍ അവലോകനം ചെയ്യാന്‍ തീരുമാനിച്ചതോടെ അമരാവതിയെ തലസ്ഥാന നഗരമായി വികസിപ്പിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിലച്ചിരുന്നു. കൃഷ്ണ നദിക്കരയിലുള്ള പ്രദേശം വെള്ളപ്പൊക്ക സാധ്യതയുള്ളതാണെന്നും അതിനാല്‍ അമരാവതിയെ തലസ്ഥാനമാക്കാനുള്ള തീരുമാനം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നും നഗരവികസന മന്ത്രി ബോത്സ സത്യനാരായണ അടുത്തിടെ പ്രസ്താവിച്ചിരുന്നു.

ചില വൈ.എസ്.ആര്‍.സി.പി നേതാക്കള്‍ തലസ്ഥാനം മാറ്റില്ലെന്നു പറഞ്ഞെങ്കിലും മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ആസൂത്രണം ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതേപോലെ മുന്നോട്ടുപോകില്ലെന്നു വ്യക്തമാക്കിയിരുന്നു.

Similar News