'മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ' ആഹ്വാനവുമായി പ്രമുഖ ഇന്നൊവേറ്ററും മാഗ്സസെ അവാര്‍ഡ് ജേതാവുമായ സോനം വാങ്ചക് സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ട പ്രാചാരണം കത്തിക്കയറുന്നു. അതിര്‍ത്തിയില്‍ അനാവശ്യ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയുടെ തരം താണ ഉല്‍പ്പന്നങ്ങള്‍ വാങ്ങി അവരെ വലുതാക്കരുതെന്ന ആഹ്വാനം ഇന്ത്യന്‍ ജനത ഏറ്റെടുക്കുകയായിരുന്നു. ബുള്ളറ്റുകളേക്കാള്‍ കീശയിലുള്ള പണസഞ്ചി കൊണ്ട് ചൈനയ്‌ക്കെതിരെ മറുപടി പറയണമെന്ന സന്ദേശം വൈറല്‍ ആയിക്കഴിഞ്ഞു.മെയ്ഡ് ഇന്‍ ചൈന ഉല്‍പ്പന്നങ്ങളെ തിരഞ്ഞുപിടിച്ച് പ്ലേസ്റ്റോറില്‍ നിന്നു നീക്കുന്ന ആപ്പും ഇതിനിടെ റെഡിയായിട്ടുണ്ട്.
ഒരാഴ്ച്ചയ്ക്കകം എല്ലാ ചൈനീസ് സോഫ്റ്റ് വെയറുകളും ഉപേക്ഷിക്കും, ഒരു വര്‍ഷത്തിനകം എല്ലാ ചൈനീസ് ഹാര്‍ഡ് വെയറുകളും ഉപേക്ഷിക്കും-ഇതായിരുന്നു ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ത്രീ ഇഡിയറ്റ്സിലെ ഫുന്‍സുക് വാങ്ദു എന്ന കഥാപാത്രത്തിന് പ്രചോദനമായ സോനം വാങ്ചകിന്റെ വാക്കുകള്‍. ഒരു വശത്ത്, നമ്മുടെ സൈനികര്‍ അവരോട് യുദ്ധം ചെയ്യുന്നു, മറുവശത്ത്, നമ്മള്‍ ചൈനീസ് ഹാര്‍ഡ്വെയര്‍ വാങ്ങുകയും ടിക് ടോക്, ഹലോ ആപ്പ് പോലുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതുവഴി കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് ചൈനയ്ക്ക് നമ്മള്‍ നല്‍കുന്നത്. അത് ഉപയോഗിച്ച് അവര്‍ നമുക്കെതിരെ സൈന്യത്തെ അണിനിരത്തുന്നു-വാങ്ചക് പറഞ്ഞു.
ശസ്ത്രകാരനും, വിദ്യഭ്യാസ പരിഷ്‌കര്‍ത്താവുമാണ് സോനം വാങ്ചക്. ഇന്ത്യയില്‍ വന്‍തരംഗമായി മാറി ആമീര്‍ഖാന്‍ ചിത്രം ത്രീ ഇഡിയറ്റ്‌സ് ഇദ്ദേഹത്തിന്റെ ജീവിതത്തെ അധികരിച്ചായിരുന്നു.തന്റെ ആഹ്വാനം വലിയതോതില്‍ സ്വീകരിക്കപ്പെട്ടതോടെ എന്തുകൊണ്ട് താന്‍ ചൈനീസ് ബഹിഷ്‌കരണത്തിന് രംഗത്ത് എത്തിയെന്ന് സോനം വാങ്ചക് വിവരിക്കുന്ന വീഡിയോയും പുറത്തിറങ്ങി. ലഡാക്ക് സ്വദേശിയായ ഇദ്ദേഹം സിന്ധുവിന്റെ തീരത്ത് ഇരുന്നാണ് ഇത് സംബന്ധിച്ച് പറയുന്നത്. ലക്ഷങ്ങളാണ് ഈ വീഡിയോ ഇതിനകം കണ്ടത്.
കോടിക്കണക്കിന് തൊഴിലാളികളെ പീഡിപ്പിച്ചും, ടിബറ്റിലെ നൂറുകണക്കിന് സന്യാസിമാരെ കൊലപ്പെടുത്തി ബുദ്ധവിഹാരങ്ങള്‍ തകര്‍ത്തും, ഷിന്‍ജിംയാങ് പ്രവിശ്യയില്‍ ആയിരക്കണക്കിന് മുസ്ലീങ്ങളെ പീഡിപ്പിച്ചും ചൈന ഉണ്ടാക്കുന്ന സാമ്പത്തിക വ്യവസ്ഥയെ നാം പിന്തുണയ്‌ക്കേണ്ടതില്ല. എങ്ങനെയാണ് ചൈന ശ്രീലങ്കയെ ഒരു തുറമുഖം വച്ച് കടക്കെണിയിലാക്കിയത് എന്ന് നാം അറിയണം. പാകിസ്ഥാന്‍ തീര്‍ത്തും അവരില്‍ നിന്നും കടം വാങ്ങി അവരുടെ അധികാരം നഷ്ടപ്പെട്ട് അടിമയായി മാറുന്നു.
1962 ലെ ഇന്തോ- ചൈന യുദ്ധത്തില്‍ ഇന്ത്യയുടെ കിലോമീറ്ററുകളോളും സ്ഥലം പിടിച്ചെടുത്ത ചൈന അവിടെയുള്ള ഇന്ത്യക്കാരുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കി, അവര്‍ ഇന്ത്യക്കാരുടെ വരുമാനമാര്‍ഗ്ഗമായ ആടുകളെയും ചെമ്മരിയാടുകളെയും മറ്റും കൊണ്ടുപോയി. 1905 ല്‍ ബാല ഗംഗാധര തിലകന്‍ ആഹ്വാനം ചെയ്ത വിദേശ വസ്തു ബഹിഷ്‌കരണത്തിന് സമാനമായി നമ്മള്‍ ചൈനീസ് ബഹിഷ്‌കരണം കാണേണ്ടതുണ്ട് .ഇത് ജനങ്ങള്‍ നയിക്കുന്ന ഒരു മുന്നേറ്റമാണെന്നും ഇതിന് പ്രത്യേക നിയമങ്ങളോ നിയമാവലികളോ ഇല്ലെന്നും ഇദ്ദേഹം പറയുന്നു. ഒപ്പം ഒരിക്കലും ഒരു ഉത്പന്നം തിരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്റെ സ്വതന്ത്ര്യത്തെ സര്‍ക്കാരിനോ അധികാരികള്‍ക്കോ എതിര്‍ക്കാന്‍ സാധിക്കില്ലെന്നും സോനം വാങ്ചക് പറയുന്നു.
ഇന്ത്യന്‍ ഉത്പന്നങ്ങളെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തുള്ള 'സപ്പോര്‍ട്ട് മെയ്ഡ് ഇന്‍ ഇന്ത്യ' ഹാഷ്ടാഗിലുള്ള സന്ദേശങ്ങളും സജീവമായി. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത് ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വികാസ് സംവാഡില്‍ നിന്നുള്ള സോഷ്യല്‍ ആക്ടിവിസ്റ്റ് സച്ചിന്‍ ജെയിന്‍ പറഞ്ഞു. രാജ്യത്തെ 130 കോടി ആളുകള്‍ ചൈന ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയും ഇന്ത്യന്‍ ഉത്പന്നങ്ങളെ പിന്തുണയ്ക്കുകയും ചെയ്താല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വസ്തുക്കളും ഷെയര്‍ചാറ്റ്, ജിയോ, റോപോസോ തുടങ്ങിയ ആപ്ലിക്കേഷനുകളും ലോകമെമ്പാടും സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക സംസ്‌കാരത്തെയും മൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അതിന്റെ പ്ലാറ്റ്ഫോമില്‍ ഭാരതീയ തത്വം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഷെയര്‍ചാറ്റ് ഉപയോഗിക്കാന്‍ പ്രശസ്ത കഥക് നര്‍ത്തകി സ്മൃതി രാജും ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്തു. ടിക് ടോക് കേവലം ഒരു വിനോദ ഉപാധി ആണെങ്കില്‍, രാജ്യത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കി ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന ഷെയര്‍ചാറ്റ്, ജിയോ, റോപോസോ, ബോലോ ഇന്ത്യ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ എന്തു കൊണ്ട് പിന്തുണച്ചു കൂടെന്നും ഇത് ഇന്ത്യന്‍ ബിസിനസുകള്‍ക്ക് കരുത്തേകുമെന്നും അഭിഭാഷകയും ആക്ടിവിസ്റ്റുമായ വര്‍ഷ മധുകര്‍ പറഞ്ഞു.
ബാബ രാംദേവിനെപ്പോലുള്ളവരുടെ ആഹ്വാനപ്രകാരം പലരും ഷെയര്‍ചാറ്റ്, മറ്റു തദ്ദേശീയ ആപ്പുകളായ ഫ്ളിപ്കാര്‍ട്ട്, റോപോസോ എന്നിവ ഡൗണ്‍ലൗണ്‍ ചെയ്യാനും തുടങ്ങിയിട്ടുണ്ട്. തന്റെ ഫോണില്‍ നിന്ന് എല്ലാ ചൈനീസ് ആപ്ലിക്കേഷനുകളും ഡിലീറ്റ് ചെയ്തതിന് പുറമെ ഷെയര്‍ചാറ്റ് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തു അദ്ദേഹം. രാംദേവിന്റെ ട്വീറ്റ് 35,000 ലൈക്കുകളും പതിനൊന്നായിരം റിട്വീറ്റുകളുമായി വൈറലായി.
ഈ നിമിഷം മുതല്‍ താന്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ പോവുകയാണെന്ന് അര്‍ഷാദ് വാര്‍സി ട്വീറ്റ്് ചെയ്തു. ഞാന്‍ നിര്‍ബന്ധമായും ചൈനീസ് സംബന്ധമായ എല്ലാം ഉപയോഗിക്കുന്നത് നിര്‍ത്താന്‍ പോകുന്നു. അവ നമ്മള്‍ ഉപയോഗിക്കുന്ന മിക്ക കാര്യങ്ങളുടെയും ഭാഗമായതിനാല്‍ സമ്പൂര്‍ണ ഉപേക്ഷിക്കലിന് സമയമെടുക്കുമെങ്കിലും ഒരു ദിവസം ഞാന്‍ ചൈനീസ് ഉത്പന്നങ്ങളില്‍ നിന്ന് സ്വതന്ത്രനാകും. നിങ്ങളും ഇത് പരീക്ഷിക്കണം- വാര്‍സി പറഞ്ഞു. പ്രമുഖ ചൈനീസ് ഹ്രസ്വ-വിഡിയോ നിര്‍മാണ ആപ്ലിക്കേഷനായ ടിക് ടോക്കില്‍ താന്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് നടനും മോഡലുമായ മിലിന്ദ് സോമന്‍ അറിയിച്ചു. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ ഷോറെ, കാമ്യ പഞ്ചാബി തുടങ്ങിയവരും ചൈന ബഹിഷ്‌ക്കരണ ക്യാംപയിനിന്റെ ഭാഗമായി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline