ഓൺലൈൻ തട്ടിപ്പ് നടന്നോ? പോലീസ് നിങ്ങളെ സഹായിക്കും!അറിയാം

ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ഇനി പോലീസിന്റെ കരുതലുണ്ട്. ടോള്‍ഫ്രീ നമ്പറും മറ്റ് വിവരങ്ങളും.

Update: 2021-09-01 08:36 GMT

ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതി നല്‍കുന്നതിനുളള കേരളാ പൊലീസിന്‍റെ കോള്‍സെന്‍റര്‍ സംവിധാനം നിലവില്‍ വന്നു.

ഇതിലൂടെ ഓൺലൈൻ തട്ടിപ്പിനെതിരെ ഇനി നേരിട്ട് പരാതി പറയാം.
അനവധിപ്പേർ ഓൺലൈൻ പണത്തട്ടിപ്പിന് ഇരയാവുന്ന സാഹചര്യത്തിലാണ് കേരള പോലീസ് കോൾ സെന്റർ എന്ന ആശയവുമായി മുന്നോട്ടുവന്നിട്ടുള്ളത്. ഇവിടെ എല്ലാദിവസവും 24 മണിക്കൂർ സേവനം ലഭ്യമാകും.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155 260 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം.ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് കാലതാമസമില്ലാതെ പരാതിക്ക്‌ പരിഹാരം ലഭിക്കാൻ ഇതിലൂടെ കഴിയും.
കേന്ദ്രസര്‍ക്കാരിന്‍റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍റ് മാനേജ്മെന്‍റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും വിളിക്കാവുന്ന ഈ കേന്ദ്രീകൃത കോള്‍സെന്‍റര്‍ സംവിധാനം പ്രവര്‍ത്തിക്കുക.
സൈബര്‍ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ഉപഭോക്താക്കള്‍ കോള്‍സെന്‍ററുമായി ബന്ധപ്പെടണം. ലഭിക്കുന്ന പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴി ബാങ്ക് അധികാരികളെ പൊലീസ് അടിയന്തിരമായി അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടയും. തുടര്‍ന്ന് പരാതികള്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് കോള്‍സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ്.എസ്.സാഖറെ എന്നിവരും മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.


Tags:    

Similar News