പാകിസ്ഥാൻ ഗ്രേ ലിസ്റ്റില്‍ തന്നെ, അന്താരാഷ്ട്ര വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ടാകും

Update: 2019-02-22 10:55 GMT

ഇന്ത്യയുടെ സമ്മർദം ഫലം കണ്ടെന്ന സൂചന നൽകി, പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്താൻ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) തീരുമാനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുകുന്നത് തടയുന്നതിന് പാകിസ്താന്‍ നടത്തിയ ശ്രമങ്ങള്‍ തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി.

ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യത്തിന് അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളില്‍നിന്ന് വായ്പ അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാൻ ബുദ്ധിമുട്ടാണ്.

പുല്‍വാമ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തിൻറെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ വീണ്ടും വിലയിരുത്തുമെന്നും ലക്ഷ്യം നേടാനായിട്ടില്ലെങ്കിൽ പാകിസ്ഥാനെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും എഫ്എടിഎഫ് വ്യക്തമാക്കി.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുക്ക്, കള്ളപ്പണം തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയാണ് എഫ്ടിഎഫ്. 38 രാജ്യങ്ങള്‍ അംഗങ്ങളായുള്ള സംഘടനയുടെ യോഗം പാരീസില്‍ ഇന്ന് അവസാനിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താനുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ അടക്കമുള്ള ഫയല്‍ എഫ്എടിഎഫിന് സമര്‍പ്പിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.


ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Similar News