യാത്രക്കാർ 20 മിനിറ്റ് മുൻപേ റിപ്പോർട്ട് ചെയ്യണം; റയിൽവേ സ്റ്റേഷനും എയർപോർട്ട് പോലെയാകുന്നു

Update: 2019-01-07 10:20 GMT

ഓടിത്തുടങ്ങിയ ട്രെയിനിൽ ഇനി ഓടിക്കയറാൻ പറ്റില്ല. യാത്രക്കാർ ട്രെയിൻ പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും സ്റ്റേഷനിൽ എത്തേണ്ടതായി വരും. കാരണം, എയർപോർകളിലെ പോലെ കർശന സുരക്ഷാ പരിശോധനകൾ റെയിൽവേ സ്റ്റേഷനിലും ഒരുക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

എയർപോർട്ടുകളിലെ പോലെ സ്റ്റേഷനിൽ പ്രവേശിക്കുന്നവരെ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ദേഹപരിശോധന നടത്താനും സംവിധാനമുണ്ടാകും.

വലിയ റെയിൽവേ സ്റ്റേഷനുകളിലാണ് ഈ സംവിധാനം ആദ്യം നടപ്പാക്കുക. ട്രെയിൻ പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും എത്തിയില്ലെങ്കിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി സമയത്തിന് ട്രെയിനിൽ കയറാൻ പറ്റില്ല. പ്ലാറ്റ് ഫോമിലേക്ക് പ്രത്യേകം പ്രത്യേകം പ്രവേശന കവാടങ്ങൾ ഉണ്ടാകും.

പ്രയാഗ്‌രാജ് സ്റ്റേഷനിൽ ജനുവരി 15 മുതൽ ട്രയൽ റൺ നടത്താനിരിക്കുകയാണ് ആർപിഎഫ്. കുംഭ മേളക്ക് നിരവധി പേർ വരുന്ന സമയമാണത്.

രാജ്യത്തെ 202 സ്റ്റേഷനുകളിൽ ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റവും (ISS) 983 സ്റ്റേഷനുകളിൽ സമ്പൂർണ സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തും. നിർഭയ ഫണ്ട് ഉപയോഗിച്ചാണ് പ്രോജക്ട് നടപ്പാക്കുക.

ഏകദേശം 12 ലക്ഷം ക്യാമറകളാണ് റെയിൽവേ ഇതിനായി വാങ്ങാൻ ഉദ്ദേശിക്കുന്നത്. 

Similar News