പാര്‍ട്ടികള്‍ പണമാക്കിയത് 22,030 ഇലക്ടറല്‍ ബോണ്ടുകള്‍, പേരുകളറിയാന്‍ ഇനിയും കാത്തിരിക്കണം

സുപ്രീം കോടതിക്ക് സത്യവാങ്മൂലം നല്‍കി എസ്.ബി.ഐ

Update: 2024-03-13 13:13 GMT

2019 മുതല്‍ ഇതു വരെ വ്യക്തികളും സ്ഥാപനങ്ങളും 22,217 ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 20,030 ബോണ്ടുകള്‍ വിറ്റ് പണമാക്കിയിട്ടുണ്ട്. രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2019 ഏപ്രില്‍ ഒന്നു മുതല്‍ ഏപ്രില്‍ 11 വരെ 3,346 ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി. ഇതില്‍ 1,609 ബോണ്ടുകള്‍ പണമാക്കി മാറ്റി. 2019 ഏപ്രില്‍ 12നും 2024 ഏപ്രില്‍ 15നുമിടയില്‍ 18,871 ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി. ഇക്കാലയളവില്‍ 20,421 ബോണ്ടുകള്‍ രാഷ്ടീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.
മാര്‍ച്ച് 11നാണ് ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷനെ അറിയിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇന്നലെ (മാര്‍ച്ച് 12) വൈകിട്ട് അഞ്ച് വരെയായിരുന്നു സമയം.
പെന്‍ഡ്രൈവിലാക്കിയാണ് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആരോക്കെ എത്രയൊക്കെ ബോണ്ടുകള്‍ വാങ്ങിയെന്നും ഏത് രാഷ്ട്രീയ പാര്‍ട്ടി എത്ര ബോണ്ടുകള്‍ ഏതൊക്കെ തീയതിയില്‍ പണമാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം വെള്ളിയാഴ്ച വൈകുന്നേരത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബസൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍ ആരുടെ പണം ഏത് 
രാഷ്ട്രീയ
 പാര്‍ട്ടിക്ക് ലഭിച്ചുവെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

ഇലക്ടറല്‍ ബോണ്ടുകള്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ഇലക്ടറല്‍ ബോണ്ടുകള്‍. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി 15ന് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇലക്ടറല്‍ ബോണ്ടുകള്‍ സുപ്രീം കോടതി അസാധുവാക്കി. സി.പി.എമ്മും ചില സംഘടനകളും ബോണ്ടിനെതിരെ കോടതി സമീപിച്ചതിനെ തുടര്‍ന്നാണിത്.
പൊതുമേഖല ബാങ്കായ എസ്.ബി.ഐയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കിയിരുന്നത്. ബോണ്ടുകള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് എസ്.ബി.ഐയോട് കോടി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമയം നീട്ടണമെന്ന് എസ്.ബി.ഐ അപേക്ഷിച്ചെങ്കിലും സുപ്രീം കോടതി അത് അനുവദിച്ചില്ല. മാര്‍ച്ച് 15നകം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പൂര്‍ണ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Tags:    

Similar News