കശ്മീരില്‍ എസ്.എം.എസ് സേവനം പുന:സ്ഥാപിച്ചു

Update: 2020-01-01 11:11 GMT

കശ്മീരില്‍ എല്ലാ ഫോണുകളിലെയും എസ്.എം.എസ് സേവനങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്റര്‍നെറ്റ് സേവനങ്ങളും പുന:സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കും മറ്റും എസ്.എം.എസ് നിരോധനം ഡിസംബര്‍ 10ന് ഭാഗികമായി പിന്‍വലിച്ചിരുന്നു.

പ്രത്യേക സംസ്ഥാന പദവി റദ്ദാക്കിയതോടൊപ്പമാണ് മേഖലയിലെ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിലുടനീളം എല്ലാ മൊബൈല്‍ നെറ്റ്വര്‍ക്കുകളും ലാന്‍ഡ്ലൈന്‍ കണക്ഷനുകളും മരവിപ്പിച്ചത്. ഒക്ടോബര്‍ 14 ന് പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുന:സ്ഥാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയതായി ജമ്മു കശ്മീര്‍ ഭരണവക്താവ് രോഹിത് കന്‍സാല്‍ അറിയിച്ചു.

ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ കഴിഞ്ഞ ആഴ്ച സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയ സാഹചര്യത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുന:സ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ മുന്‍ സംസ്ഥാനത്തെ ജമ്മു കശ്മീരും ലഡാക്കുമായി വിഭജിച്ച് ഒക്ടോബര്‍ 31 മുതല്‍  കേന്ദ്രഭരണ പ്രദേശങ്ങളാക്കിയിട്ടുണ്ട്.

ക്രമസമാധാന പ്രശ്‌നത്തിനു പിന്നാലെ വാര്‍ത്താവിനിമയത്തിലെ അപര്യാപ്തതയും കൂടിച്ചേര്‍ന്നതോടെ താറുമാറായ ടൂറിസത്തിന് ഉണര്‍വു വീണ്ടുകിട്ടാന്‍ പുതിയ നടപടികള്‍ വഴി തെളിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 32,000 ആഭ്യന്തര വിനോദ സഞ്ചാരികളേ കശ്മീര്‍ സന്ദര്‍ശിച്ചുള്ളൂ.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കശ്മീര്‍ ആതിഥേയത്വം വഹിച്ചത് 2.49 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കാണ്. 87 ശതമാനം ഇടിവ് രേഖപ്പെടുത്തി. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 82 ശതമാനം കുറഞ്ഞു. നവംബറില്‍ 10,946 ആഭ്യന്തര വിനോദ സഞ്ചാരികളെത്തി. 1,140 വിദേശ വിനോദ സഞ്ചാരികളും. സെപ്റ്റംബറിലെ സന്ദര്‍ശകരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News