1.കേന്ദ്ര ജീവനക്കാര്‍ക്ക് 5000 രൂപ വരെ മൂല്യമുള്ള സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ അനുമതി
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ 5000 രൂപവരെ മൂല്യമുള്ള സമ്മാനങ്ങള്‍ സ്വീകരിക്കാം. ഇതിന് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതില്ല. 1500 രൂപവരെ മൂല്യമുള്ള ഉപഹാരങ്ങളേ ഇതുവരെ കൈപ്പറ്റാമായിരുന്നുള്ളൂ.
2.ട്രെയിനുകളുടെ വേഗത കൂട്ടാന്‍ 18,000 കോടിയുടെ പദ്ധതി
ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും ഇതിലൂടെ ഈ റൂട്ടുകളിലോടുന്ന ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്താനും ഇന്ത്യന്‍ റെയില്‍വേ നടപടിയെടുക്കുന്നു. ഇതിന്റെ ഭാഗമായി 18,000 കോടിരൂപയുടെ പദ്ധതി നടപ്പാക്കും. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവാണ് ഇക്കാര്യം അറിയിച്ചത്.
3. കടപ്പത്ര വിപണിയിൽ നിന്ന് ഡോളർ സമാഹരിക്കുന്ന ആദ്യ എൻബിഎഫ്സി ആയി മുത്തൂറ്റ് ഫിനാൻസ്
രാജ്യാന്തര കടപ്പത്ര വിപണിയിൽ നിന്ന് മുത്തൂറ്റ് ഫിനാൻസ് സമാഹരിച്ചത് 45 കോടി ഡോളർ (3150 കോടി രൂപ). മൂന്ന് വർഷ കാലാവധിയിൽ 6.125% നിരക്കിലാണ് സമാഹരണം. ഏഷ്യയ്ക്കും യൂറോപ്പിനും പുറമെ അമേരിക്കയിൽ നിന്നും പണം സമാഹരിക്കുന്നതിനുള്ള 144 എ / റെഗുലേഷൻ എസ് ചട്ടങ്ങൾ അനുസരിച്ച് സമാഹരണം നടത്തുന്ന ആദ്യ ഇന്ത്യൻ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് എന്ന് മാനേജ്മെന്റ് അറിയിച്ചു.
4. കുരുമുളകിന് വിലയിടിവ് തുടരുന്നു
കർഷകരുടെ പക്കൽ നിന്നും ഉൽപ്പന്നം വിപണിയിലേക്ക് എത്താതിരുന്നിട്ടും കുരുമുളകിന് വിലയിടിവ് തുടരുന്നു. ഏതാനും മാസമായി 350-300 വരെ വിലയിൽ ഏറ്റക്കുറച്ചിൽ വന്നിരുന്നുവെങ്കിലും നിലവിൽ 290 രൂപയിലേക്ക് താഴ്ന്നു.
5.കേന്ദ്ര സ്റ്റാർട്ടപ്പ് അവാർഡുകളിൽ മലയാളിവനിതയും
കേന്ദ്ര ഐടി മന്ത്രാലയവും നാസ്‌കോമും ഏർപ്പെടുത്തിയ സ്റ്റാർട്ടപ്പ് വനിതാ സംരംഭക അവാർഡ് നേടിയ ഏഴ് പേരിൽ തിരുവല്ല സ്വദേശി മേബൽ ചാക്കോയും. നിയോ ബാങ്കിംഗ് കമ്പനിയായ ഓപ്പണിന്റെ ഫിൻടെക് സഹസ്ഥാപകയായ മേബലിന് സ്റ്റാർട്ടപ്പ് ലീഡർ വിഭാഗത്തിൽ ആണ് പുരസ്‌കാരം.