ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നുണ്ടോ, എങ്കില്‍ ₹50,000 പിഴ!

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള തീയതി നീട്ടി

Update: 2023-12-14 07:30 GMT

Image courtesy: UIDAI

ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഓപ്പറേറ്ററെ പിരിച്ചുവിടുമെന്നും അവരെ നിയമിച്ച രജിസ്ട്രാര്‍ക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ബയോമെട്രിക് ഉൾപ്പെടെയുള്ള വിശദാംശങ്ങളുടെ അപ്ഡേറ്റ് ഉള്‍പ്പെടെ ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് എല്ലാ ആധാര്‍ ഓപ്പറേറ്റര്‍മാരോടും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു.

പരാതി നല്‍കാം

ഇത്തരം സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കിയാല്‍ പരാതി നല്‍കാനായി യു.ഐ.ഡി.എ.ഐയില്‍ ഇമെയില്‍ വഴിയോ ടോള്‍ ഫ്രീ നമ്പറായ 1947ലേക്ക് വിളിക്കുകയോ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ കമ്പനികള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സി.എസ്.സി ഇ-ഗവേണന്‍സ് ഉള്‍പ്പെടെയുള്ള നിയന്ത്രിത സ്ഥാപനങ്ങള്‍ തുടങ്ങിയ രജിസ്ട്രാര്‍മാരുടെയും എൻറോൾമെൻറ് ഏജന്‍സികളുടെയും ശൃംഖലയിലൂടെയാണ് ആധാര്‍ നമ്പറിന്റെ എൻറോള്‍മെന്റും വിവരങ്ങളുടെ അപ്ഡേറ്റും നടക്കുന്നത്. 

തീയതി നീട്ടി

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള തീയതി നീട്ടി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. പുതിയ നിര്‍ദ്ദേശം അനുസരിച്ച് 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. 2023 ഡിസംബര്‍ 14 വരെയായിരുന്നു നേരത്തെ അറിയിച്ചിരുന്ന സമയപരിധി.

Read also:  ആധാര്‍ തിരുത്തിയില്ലേ? പേടി വേണ്ട, അവസാന തീയതി നീട്ടി


Tags:    

Similar News