9,300 വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷനുകള്‍; 11,000 കോടിയുടെ തട്ടിപ്പ്

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലാണ് രാജ്യത്തെ 60% വ്യാജ രജിസ്‌ട്രേഷനുകള്‍ നടന്നത്

Update: 2023-07-26 06:18 GMT

ചരക്ക് സേവന നികുതി (ജി.എസ്.ടി) ഇനത്തില്‍ 11,000 കോടി രൂപയുടെ വെട്ടിപ്പ് കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് (CBIC) കണ്ടെത്തി. കഴിഞ്ഞ രണ്ട് മാസം നടത്തിയ പ്രത്യേക പരിശോധനയില്‍ 9,300 ല്‍ അധികം വ്യാജ രജിസ്‌ട്രേഷനുകളും കണ്ടെത്തിയതായി ധനമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

സി.ബി.ഐ.സിയുടെ കണക്കുകള്‍

സി.ബി.ഐ.സി 10,901.94 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് 470.04 കോടി രൂപയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും. വ്യാജമെന്ന് സംശയിക്കുന്ന 25,000ല്‍ അധികം ജി.എസ്.ടി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളെ സി.ബി.ഐ.സി കണ്ടെത്തിയെങ്കിലും അവയില്‍ 9,369 സ്ഥാപനങ്ങള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 5,775 സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും 3,300 ഓളം സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു.

ഡല്‍ഹി (4,311), ഉത്തര്‍പ്രദേശ് (3,262), ഹരിയാന (2,818), ഗുജറാത്ത് (2,569) എന്നിവിടങ്ങളിലാണ് രാജ്യത്തെ 60% വ്യാജ രജിസ്‌ട്രേഷനുകള്‍ നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 849 കേസുകളുമായി മഹാരാഷ്ട്രയും 805 കേസുകളുമായി തമിഴ്നാടും വ്യാജ സ്ഥാപനങ്ങളുടെ കാര്യത്തില്‍ തൊട്ടുപിന്നിലുണ്ട്. ഗുജറാത്തില്‍ 657 വ്യാജ രജിസ്‌ട്രേഷനുകളുണ്ട്. വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷനും നികുതി വെട്ടിപ്പും സംബന്ധിച്ച് മുന്‍ ബിഹാര്‍ ധനമന്ത്രിയായ സുശീല്‍ കുമാര്‍ മോദിയുടെ ചോദ്യത്തിന് മറുപടിയായാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.


Tags:    

Similar News