ജിഎസ്ടി; ലോക്ഡൗണില്‍ സംസ്ഥാനത്തിന് നഷ്ടമായത് 1255 കോടി രൂപ

മദ്യം ലോട്ടറി വില്‍പ്പന വരുമാനവും സ്റ്റാംപ് ഡ്യൂട്ടിയും കുത്തനെ കുറഞ്ഞു. കേരളം സാമ്പത്തിക പ്രതിസന്ധിയില്‍.

Update: 2021-06-11 09:36 GMT

കേരളത്തില്‍ ജിഎസ്ടി വരുമാനം കുത്തനെ ഇടിഞ്ഞു. മെയ് മാസത്തെ കണക്കുകള്‍ പ്രകാരം ജിഎസ്ടി വരുമാനത്തില്‍ 1255 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രിലില്‍ 2298 കോടിയായിരുന്ന ജിഎസ്ടി വരുമാനം 1043 കോടിയായി കുത്തനെ താഴ്‌ന്നെന്നാണ് രേഖകള്‍. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള വിഹിതമായ എസ്ജിഎസ്ടി 1075 കോടിയില്‍നിന്ന് 477 കോടിയായാണ് കുറഞ്ഞത്, 598 കോടിയുടെ കുറവ്.

സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളായ മദ്യവില്‍പനയും ലോട്ടറിയും നിലച്ചതോടെ 1418 കോടിയാണ് സംസ്ഥാനത്ത് നഷ്ടമായത്. മദ്യ വില്‍പ്പന ഇടിവില്‍ മാത്രം 300 കോടി നഷ്ടമാണ് ഉണ്ടായത്. പ്രതിമാസം 1500 മുതല്‍ 1800 വരെ കോടിയുടെ മദ്യകച്ചവടമാണ് നടക്കാറുള്ളത്. ഇതിന്റെ നികുതിയിനത്തില്‍ മാത്രം 1500 കോടിവരെ സര്‍ക്കാരിന് കിട്ടാറുണ്ട്. ഈ തുകയൊന്നടങ്കം നഷ്ടമായി.
സ്റ്റാംപ് ഡ്യൂട്ടി വരുമാനം 220 കോടിയില്‍നിന്ന് 26 കോടിയായി കുറഞ്ഞിട്ടുണ്ട്. രജ്‌സിട്രേഷന്‍ ഫീസിനത്തിലും വളരെ വലിയ ഇടിവാണ് ഉണ്ടായത്. രജ്‌സ്‌ട്രേഷനിലൂടെ 78 കോടി ലഭിച്ചിരുന്നത് 9 കോടിയായി താഴ്ന്നു. സംസ്ഥാനത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് എന്നാണ്. കഴിഞ്ഞമാസം എട്ടിനു തുടങ്ങിയ ലോക്ഡൗണ്‍ ആണ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിരിക്കുന്നത്.


Tags:    

Similar News