ആഗോളതലത്തില്‍ വില കുറഞ്ഞു, ഇന്ധന കയറ്റുമതിയിലെ ചുങ്കം ഒഴിവാക്കി കേന്ദ്രം

അമിതലാഭത്തിനുള്ള ചുങ്കം ഒഴിവാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത, ഒഎന്‍ജിസി അടക്കമുള്ള കമ്പനികള്‍ക്ക് നേട്ടമാവും

Update: 2022-07-20 06:00 GMT

പെട്രോളിന്റെയും മറ്റുല്‍പന്നങ്ങളുടെയും കയറ്റുമതിക്ക് ജൂലൈ ഒന്നിന് ഏര്‍പ്പെടുത്തിയ അധിക ചുങ്കം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. രാജ്യത്തെ ഏറ്റവും വലിയ ഇന്ധന കയറ്റുമതിക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, ചെന്നൈ പെട്രോ, വേദാന്ത ഗ്രൂപ്പ് തുടങ്ങിയവയ്ക്ക് തീരുമാനം നേട്ടമാവും.

പെട്രോള്‍ കയറ്റുമതിക്കു ചുമത്തിയ അധികച്ചുങ്കം (ലിറ്ററിന് ആറു രൂപ) പൂര്‍ണമായും ഒഴിവാക്കി. ഡീസലിനും വിമാന ഇന്ധനത്തിനും അധികച്ചുങ്കം രണ്ടു രൂപ വീതമാണ് കുറച്ചു. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനു ചുമത്തിയ നികുതി 27 ശതമാനം കുറച്ച് ടണ്ണിന് 17,000 രൂപയാക്കി.

ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നപ്പോള്‍ കമ്പനികള്‍ക്കു അധികച്ചെലവ് ഇല്ലാതെ ലഭിച്ച വരുമാനത്തിമാണ് കേന്ദ്രം നികുതി (Windfall Tax) ഏര്‍പ്പെടുത്തിയത്. ക്രൂഡ് വില കാര്യമായി ഇടിഞ്ഞില്ലെങ്കിലും ചുങ്കം കുറച്ചത് വിദേശനാണ്യ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. അധികച്ചുങ്കം കയറ്റുമതി സാധ്യത കുറച്ചിരുന്നു. നികുതി കുറയ്ക്കല്‍ റിലയന്‍സ് അടക്കമുള്ള കമ്പനികളുടെ ഓഹരിവില ഉയര്‍ത്തിയേക്കും.

Tags:    

Similar News