നികുതിവെട്ടിപ്പ്: ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ജി.എസ്.ടി നോട്ടീസ്

വിദേശ ഗെയിമിംഗ് കമ്പനികളുടെ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അവ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അധികൃതര്‍

Update: 2023-10-25 11:44 GMT

Image courtesy: canva

നികുതി വെട്ടിപ്പ് നടത്തിയതിന് ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ജി.എസ്.ടി (ചരക്ക് സേവന നികുതി) അധികൃതര്‍. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളില്‍ നടത്തുന്ന വാതുവെപ്പുകളുടെ മുഴുവന്‍ മൂല്യത്തിനും 28% ജി.എസ്.ടി ഈടാക്കുമെന്ന് ഓഗസ്റ്റില്‍ ജി.എസ്.ടി കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ നിര്‍ബന്ധമായി രജിസ്ട്രേഷന്‍ നടത്തണമെന്നും വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ വിദേശ ഗെയിമിംഗ് കമ്പനികളുടെ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അവ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.

കുടുങ്ങി പ്രമുഖ കമ്പനികള്‍

ഡ്രീം11, കാസിനോ അടക്കമുള്ള പ്രമുഖ കമ്പനികള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡ്രീം 11-ന് 25,000 കോടിയിലധികം രൂപയുടെ ജി.എസ്.ടി നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ഏറ്റവും വലിയ തുകയുടെ പരോക്ഷ നികുതി നോട്ടീസാണ്. 6,384 കോടി രൂപയുടെ നികുതി അടയ്ക്കുന്നതിനുള്ള ജി.എസ്.ടി നോട്ടീസ് കഴിഞ്ഞയാഴ്ച ഡെല്‍റ്റ കോര്‍പ്പറേഷന് അയച്ചിരുന്നു.

16,800 കോടി രൂപയുടെ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനും കഴിഞ്ഞ മാസം ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. ഇതോടെ നിലവില്‍ കമ്പനി അടയേക്കേണ്ട മൊത്തം നികുതി ഏകദേശം 23,000 കോടി രൂപയായി. 21,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് ആരോപിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗെയിംസ് ക്രാഫ്റ്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

.

Tags:    

Similar News