ഇന്ത്യന്‍ ഗെയിമിംഗ് വിപണിയില്‍ കണ്ണുവെച്ച് ഫേസ്ബുക്ക്

പ്രാദേശിക ഭാഷയിലെ കണ്ടന്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്.

Update: 2021-10-18 06:45 GMT

ഗെയിമിംഗിന്റെ കാര്യത്തില്‍ ഫേസ്ബുക്കിന്റെ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ മാത്രം 234 ദശലക്ഷം സെക്ഷനുകളാണ് ഇന്ത്യക്കാര്‍ ഫേസ്ബുക്ക് ഗെയിമുകളില്‍ ചെലവഴിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി രാജ്യത്ത് ഗെയിമിംഗിന് വളരെ വലിയ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. കൊവിഡിന്റെ തുടക്കത്തില്‍ തുടങ്ങിയ ഈ ട്രെന്റ് വളരെ വേഗം വളര്‍ന്നെന്ന് ഫേസ്ബുക്ക് പാര്‍ട്ട്ണര്‍ഷിപ്പ് മേധാവി മനീഷ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. ആഗോളതലത്തില്‍ പ്രതിമാസം 380 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ പ്രിതിമാസം ഫേസ്ബുക്ക് ഗെയിമിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയിലെ മൊബൈല്‍ ഗെയിമിംഗ് വിപണി 2025 ഓടെ 6 മുതല്‍ 7 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്ക്. നിലവില്‍ ഇത് 1.8 ബില്യണ്‍ ഡോളറാണ്. 2019ല്‍ ആണ് ഫേസ്ബുക്ക് പ്രത്യേക ഗെയിമിംഗ് ടാബ് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റന്റ് ഗെയിമിംഗ്, ഗെയിമിംഗ് വീഡിയോസ്, ഗെയിമിംഗ് ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. കൂടാതെ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഫേസ്ബുക്ക് ഗെയിമിംഗ് എന്ന പേരില്‍ പ്രത്യേക ആപ്പും കമ്പനി പുറത്തിറക്കിയിരുന്നു.
തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഗെയിം ക്രിയേറ്റര്‍മാര്‍ക്ക് കമ്മ്യൂണിറ്റിയെ വളര്‍ത്താനും പണം കണ്ടെത്താനുമുള്ള അവസരം ഉണ്ടാക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ക്രിയേറ്റര്‍മാര്‍ക്ക് ആഡ് ഓണ്‍ ഡിമാന്റിലൂടെയും സ്ട്രീമിംഗിലൂടെയും പണം കണ്ടെത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. കൂടാതെ ്്രേപഷകര്‍ക്ക് വിര്‍ച്വലായി ടിപ്പുകള്‍ നല്‍കാനുള്ള സൗകര്യവും ഉണ്ടാകും. ഇതിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കാമെന്നും ഫേസ്ബുക്ക് കരുതുന്നു. നിലവില്‍ പല കമ്പനികളും പുതിയ ഗെയിമുകള്‍ അവതരിപ്പിക്കാന്‍ ഫേസ്ബുക്ക് തെരഞ്ഞെടുക്കുന്നുണ്ട്.
നിലവില്‍ ഗെയിം സ്ട്രീമിംഗ് കൂടുതലും യൂട്യൂബിലൂടെയാണ് നടക്കുന്നത്. യൂട്യൂബിലെ ഇത്തരം ക്രിയേറ്റര്‍മാരെ ഫേസ്ബുക്കില്‍ എത്തിക്കാനും കമ്പനി ലക്ഷ്യം വെക്കുന്നു. ഗരേന, ക്രാഫ്‌റ്റോണ്‍ തുടങ്ങിയ വമ്പന്‍ എഎഎ ഗെയിമിംഗ് ഡെവലപ്പര്‍മാരുമായി കരാറിലെത്താനും ഫേസ്ബുക്ക് ശ്രമിക്കുന്നുണ്ട്. ഗെയിംമിംഗ് കൂടാതെ പ്രാദേശിക ഭാഷകളിലെ കണ്ടന്റുകളിലും ഫേസ്ബുക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് മനീഷ് ചോപ്ര അറിയിച്ചു.


Tags:    

Similar News