ഇനി ഇറാനിലേക്കും പറക്കാം വീസയില്ലാതെ

വിമാനമാര്‍ഗം ഇറാനില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മാത്രം

Update: 2024-02-07 09:25 GMT

Image courtesy: canva

ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് വീസാ ഇളവ് പ്രഖ്യാപിച്ച് ഇറാന്‍. വീസയില്ലാതെ പരമാവധി 15 ദിവസം രാജ്യത്ത് തങ്ങാമെന്ന് ഇറാന്‍ എംബസി വ്യക്തമാക്കി. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ വീസയില്ലാതെ ഇറാനില്‍ സഞ്ചരിക്കാം. വിയറ്റ്നാം, തായ്ലന്‍ഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ 27 രാജ്യങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വീസ രഹിത പ്രവേശനം നല്‍കുന്നുണ്ട്.

വിമാനമാര്‍ഗം എത്തുന്നവര്‍ക്ക്

പരമാവധി 15 ദിവസമെന്നത് നീട്ടിനല്‍കില്ലെന്നും വിനോദസഞ്ചാരികള്‍ക്ക് മാത്രമായിരിക്കും ഇളവെന്നും ഇറാന്‍ പറയുന്നു. വിമാനമാര്‍ഗം ഇറാനില്‍ എത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് മാത്രമേ വീസ രഹിത പ്രവേശനം അനുവദിക്കൂ എന്നും ഇറാന്‍ വ്യക്തമാക്കി. തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും അയല്‍ രാജ്യങ്ങള്‍ വഴി കരമാര്‍ഗം ഇറാനിലേക്ക് വരുന്നവരെ മുന്‍കൂര്‍ വീസയില്ലാതെ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഈ മാസം നാല് മുതാണ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്.

മറ്റ് രാജ്യങ്ങള്‍

ഇന്ത്യ കൂടാതെ റഷ്യ, യു.എ.ഇ, ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ലെബനന്‍, ഉസ്ബെക്കിസ്ഥാന്‍ താജിക്കിസ്ഥാന്‍, ടുണീഷ്യ, മൗറിറ്റാനിയ, ടാന്‍സാനിയ, സിംബാബ്വെ, മൗറീഷ്യസ്, സീഷെല്‍സ്, ഇന്തോനേഷ്യ, ദാറുസ്സലാം, ജപ്പാന്‍, സിംഗപ്പൂര്‍, കംബോഡിയ, മലേഷ്യ, വിയറ്റ്‌നാം, ബ്രസീല്‍, പെറു, ക്യൂബ, മെക്‌സിക്കോ, വെനിസ്വേല, ബോസ്‌നിയ, ഹെര്‍സഗോവിന, സെര്‍ബിയ, ക്രൊയേഷ്യ, ബെലാര്‍ ക്രൊയേഷ്യ എന്നിങ്ങനെ മൊത്തം 33 രാജ്യങ്ങള്‍ക്കാണ് ഇറാന്‍ വീസാ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ വിനോദസഞ്ചാരം വര്‍ധിപ്പിക്കാനും ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

Tags:    

Similar News