ടെസ്‌ല ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയോട് ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. സര്‍ക്കാരില്‍ നിന്ന് ആവശ്യമുള്ള നികുതി ഇളവുകള്‍ കമ്പനിക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടില്ലെന്നും രാജീവ് കുമാര്‍ പറഞ്ഞു. ഇലട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ടെസ്‌ല പ്രധാനമന്ത്രിയുടെ ഓഫീസിനോട് നികുതി ഇളവ് നേടിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്റെ പ്രതികരണം.
നിലവില്‍ 40000 ഡോളര്‍വരെയുള്ള ഇലട്രിക് വാഹനങ്ങള്‍ ഇന്ത്യയിലേത്ത് ഇറക്കുമതി ചെയ്യാന്‍ 60 ശതമാനം നികുതി നല്‍കണം. അതിനു മുകളില്‍ വിലയുള്ളവയ്ക്ക് 100 ശതമാനമാണ് നികുതി. എല്ലാ ഇലട്രിക് വാഹനങ്ങള്‍ക്കും ഇറക്കുമതി നികുതി 40 ശതമാനം ആക്കി നിശ്ചയിക്കണമെന്നാണ് ടെസ്‌ലയുടെ ആവശ്യം എന്നാണ് വിവരം
ഇളവുകള്‍ ലഭിക്കാന്‍ ടെസ്‌ല രാജ്യത്ത് ലോബിയിംഗ് നടത്തുന്നു എന്ന ആരോപണമുണ്ട്. ടെസ്‌ലയ്‌ക്കെതിരെ രാജ്യത്തെ മറ്റ് വാഹന നിര്‍മതാക്കളും രംഗത്തെത്തിയിരുന്നു. നിര്‍മാണ പ്ലാന്റ് ആരംഭിച്ച ശേഷം നികുതി ഇളവുകള്‍ പരിഗണിക്കാം എന്ന നിലപാടാണ് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയവും സ്വീകരിച്ചത്.
ടെസ്‌ലയെ കാര്‍ നിര്‍മിക്കാന്‍ ക്ഷണിച്ചതായി കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലെത്തുമ്പോള്‍ 35 ലക്ഷം രൂപയ്ക്ക് ടെസ്‌ല കാറുകള്‍ ലഭിക്കുമെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതു സംബന്ധിച്ച് ടെസ്‌ലയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it