കൈയ്യിലുള്ളത് 564 ബില്യണ്‍ ഡോളര്‍; ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഉയരുന്നു

സ്വര്‍ണ ശേഖരം ഇക്കാലയളവില്‍ ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാതിരിക്കാന്‍ സെപ്റ്റംബര്‍വരെ 33.42 ബില്യണ്‍ ഡോളറാണ് ആര്‍ബിഐ ചെലവഴിച്ചത്

Update: 2022-12-17 04:45 GMT

Image for Representation Only 

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം (Forex Reserves) 564 ബില്യണ്‍ ഡോളറിന്റേതാണ്. ഡിസംബര്‍ 9ന് വരെയുള്ള ഒരാഴ്ച കാലയളവില്‍ 2.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് കരുതല്‍ ശേഖരത്തില്‍ ഉണ്ടായത്. കഴിഞ്ഞ അഞ്ച് ആഴ്ചകളിലായി കരുതല്‍ ശേഖരം ഉയരുകയാണ്.

ആര്‍ബിഐയുടെ കൈവശമുള്ള വിദേശ കറന്‍സി ആസ്തി ഉയര്‍ന്നതാണ് ഇത്തവണ വിദേശ നാണ്യ ശേഖരം വര്‍ധിക്കാനുള്ള പ്രധാന കാരണം.വിദേശ കറന്‍സികളുടെ മൂല്യം 3.1 ബില്യണ്‍ ഡോളറോളം ആണ് ഉയര്‍ന്നത്. യുഎസ് ഡോളര്‍, യൂറോ അടക്കമുള്ള പ്രധാന കറന്‍സികള്‍ അടങ്ങുന്നതാണ് ഇന്ത്യയുടെ വിദേശ കറന്‍സി ആസ്തി. ഇന്ത്യയുടെ സ്വര്‍ണ ശേഖരം ഇക്കാലയളവില്‍ 296 മില്യണ്‍ ഡോളറോളം ഇടിഞ്ഞു.

കഴിഞ്ഞ നാല് ആഴ്ചകള്‍ കൊണ്ട് വിദേശ നാണ്യ ശേഖരത്തില്‍ 19.3 ബില്യണ്‍ ഡോളറാണ് എത്തിയത്. അതേസമയം മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശ നാണ്യ ശേഖരം 72 ബില്യണ്‍ ഡോളര്‍ ഇടിയുകയാണ് ചെയ്തത്. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ ആര്‍ബിഐ നടത്തിയ ഇടപെടലുകളാണ് വിദേശ നാണ്യ ശേഖരം ഇടിയാന്‍ കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാതിരിക്കാന്‍ സെപ്റ്റംബര്‍വരെ 33.42 ബില്യണ്‍ ഡോളറാണ് ആര്‍ബിഐ ചെലവഴിച്ചത്.

Tags:    

Similar News