ഇന്നും വില വര്‍ധന: റൊണാള്‍ഡോയോട് പെട്രോള്‍ കുപ്പി എടുത്തുമാറ്റാന്‍ പറഞ്ഞ് ജനം

ബംഗളൂരുവില്‍ പെട്രോള്‍ വില ആദ്യമായി നൂറു കടന്നു

Update: 2021-06-18 06:41 GMT

രാജ്യത്ത് ഒരുദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ബംഗളൂരുവില്‍ പെട്രോള്‍ വില ആദ്യമായി നൂറു കടന്നു. പുതുക്കിയ നിരക്ക് പ്രകാരം 100.17 രൂപയാണ് ഇവിടത്തെ പെട്രോള്‍ വില. ഈ വര്‍ഷം ആദ്യത്തില്‍ പെട്രോള്‍ ലിറ്ററിന് 86.47 രൂപയായിരുന്ന പെട്രോളിന് ആറ് മാസത്തിനിടെ 14 രൂപയോളമാണ് വര്‍ധിച്ചത്. ഡീസലിന് 92.97 രൂപയായും ഉയര്‍ന്നു.

അതേസമയം സംസ്ഥാനത്ത് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.97 രൂപയായി. ഡീസലിന് 94.24 രൂപയാണ് വില. കൊച്ചിയില്‍ 97.15, 93.41 രൂപ എന്നിങ്ങനെയാണ് പെട്രോളിനും ഡീസലിനും യഥാക്രമം വില ഈടാക്കുന്നത്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 96.93 രൂപയായും ഡീസലിന് 87.69 രൂപയായും ഉയര്‍ന്നു. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 103.08 രൂപയായി. ഇന്നത്തെ ഡീസല്‍ വില ലിറ്ററിന് 95.14 രൂപയാണ്. 18 ദിവസത്തിനിടെ രാജ്യത്ത് പത്താം തവണയാണ് വില വര്‍ധിക്കുന്നത്.
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനെതിരേ പ്രതിഷേധവും ശക്തമാകുന്നുണ്ട്. റൊണാള്‍ഡോയോട് പെട്രോള്‍ കുപ്പി എടുത്തുമാറ്റാന്‍ പറയുന്ന ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. കഴിഞ്ഞ ദിവസം പ്രസ് മീറ്റിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കക്കോള കുപ്പി എടുത്തുമാറ്റിയതിന് പിന്നാലെ കൊക്കക്കോളയ്ക്ക് ഓഹരി വിപണിയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഏകദേശം 400 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനവില കുറയ്ക്കാന്‍ പെട്രോള്‍ കുപ്പി എടുത്തുമാറ്റുമോ എന്ന പ്രതിഷേധങ്ങളും ഉയരുന്നത്.



Tags:    

Similar News