വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും

ദേശീയതലത്തില്‍ പണപ്പെരുപ്പം 18 മാസത്തെ താഴ്ചയില്‍; റിസര്‍വ് ബാങ്ക് പലിശഭാരം കൂട്ടാനുള്ള സാദ്ധ്യത കുറഞ്ഞു

Update: 2023-05-12 15:27 GMT

Image : Canva

സാധാരണക്കാര്‍ക്കും സാമ്പത്തിക ലോകത്തിനും കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഒരുപോലെ ആശ്വാസം പകര്‍ന്ന് ഏപ്രിലില്‍ ഉപഭോക്തൃവില (റീട്ടെയ്ല്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (Retail Inflation) കഴിഞ്ഞ 18 മാസത്തെ താഴ്ചയായ 4.70 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ ഇത് 5.66 ശതമാനമായിരുന്നു.

Also Read : ഇ-വേ ബില്ലും ഇ-ഇൻവോയിസും: സ്വർണവിപണിയിൽ പുതിയ പ്രതിസന്ധി

ഭക്ഷ്യ, ഇന്ധന വിലപ്പെരുപ്പം താഴ്ന്ന് നിന്നതാണ് കഴിഞ്ഞമാസം നേട്ടമായത്. ഭക്ഷ്യോത്പന്നങ്ങളുടെ വിലപ്പെരുപ്പം (Consumer food price index) മാര്‍ച്ചിലെ 4.79 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 3.84 ശതമാനത്തിലേക്ക് കുത്തനെ കുറഞ്ഞത് വലിയ ആശ്വാസമാണ്. പച്ചക്കറികളുടെ വിലപ്പെരുപ്പം നെഗറ്റീവ് 6.50 ശതമാനമാണ്. 5.52 ശതമാനമാണ് ഇന്ധന വിലപ്പെരുപ്പം. രാജ്യത്തെ അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെ സൂചികയാണ് റീട്ടെയ്ൽ പണപ്പെരുപ്പം.

കേരളത്തില്‍ 5.63 ശതമാനം

മാര്‍ച്ചിലെ 5.76 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം കേരളത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.63 ശതമാനത്തിലേക്ക് താഴ്ന്നു. അതായത് അവശ്യവസ്തുക്കളുടെ വിലപ്പെരുപ്പം സംസ്ഥാനത്തും കഴിഞ്ഞമാസം കുറഞ്ഞു. എന്നാല്‍, രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായി തുടരുകയാണ് കേരളം. ഉത്തരാഖണ്ഡ് (6.04 ശതമാനം), തെലങ്കാന (6.02 ശതമാനം), ഹരിയാന (5.68 ശതമാനം) എന്നിവ മാത്രമാണ് പണപ്പെരുപ്പത്തില്‍ കേരളത്തിന് മുന്നിലുള്ളത്.

കേരളത്തില്‍ ഗ്രാമീണ മേഖലകളില്‍ 5.79 ശതമാനവും നഗരങ്ങളില്‍ 5.31 ശതമാനവുമാണ് പണപ്പെരുപ്പം. ദേശീയ ശരാശരി ഗ്രാമങ്ങളില്‍ 4.68 ശതമാനവും നഗരങ്ങളില്‍ 4.85 ശതമാനവുമാണ്. 0.54 ശതമാനവുമായി ഡല്‍ഹിയാണ് പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സംസ്ഥാനം. ഡല്‍ഹിയിലെ ഗ്രാമമേഖലകളില്‍ പണച്ചുരുക്കമാണ് (Deflation) കഴിഞ്ഞമാസം രേഖപ്പെടുത്തിയത്, നെഗറ്റീവ് 0.06 ശതമാനം.

ആശ്വാസം; പലിശഭാരം കൂടിയേക്കില്ല
റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയ്ല്‍ പണപ്പെരുപ്പമാണ്. ഇത് 2-6 ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിര്‍ണയ സമിതിയുടെ (എം.പി.സി) പ്രവര്‍ത്തനലക്ഷ്യം. കേന്ദ്രസർക്കാരിന്റെ ലക്ഷ്യമാകട്ടെ റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് എത്തിക്കുകയുമാണ്.
കഴിഞ്ഞവര്‍ഷം പണപ്പെരുപ്പം 6 ശതമാനവും കടന്ന് കുതിച്ച പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് (റിപ്പോനിരക്ക്) 4 ശതമാനത്തില്‍ നിന്ന് 6.50 ശതമാനമായി ഘട്ടംഘട്ടമായി കൂട്ടിയിരുന്നു. ആനുപാതികമായി ബാങ്ക് വായ്പാ പലിശനിരക്കും കൂടി. പണപ്പെരുപ്പം കുറയുന്നത് പരിഗണിച്ച് ഏപ്രിലിലെ യോഗത്തില്‍ എം.പി.സി റിപ്പോനിരക്ക് നിലനിര്‍ത്തി. ജൂണിലും പലിശനിരക്ക് നിലനിര്‍ത്താനാണ് സാദ്ധ്യത. റിസര്‍വ് ബാങ്കിനെ ഏറെ ആശങ്കപ്പെടുത്തുന്ന ഭക്ഷ്യ വിലപ്പെരുപ്പം കുത്തനെ താഴ്ന്നതും പലിശനിരക്ക് നിലനിര്‍ത്താന്‍ അനുകൂലമാണ്.
Tags:    

Similar News