1955 ല്‍ മുംബൈയില്‍ ജനിച്ച ആനന്ദ് മഹീന്ദ്ര ഹാര്‍വാര്‍ഡില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ശേഷമാണ് കുടുംബ ബിസിനസില്‍ ചേരുന്നത്. ഏകദേശം 2100 കോടി യുഎസ് ഡോളറാണ് ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം. 2.4 ലക്ഷം ജീവനക്കാരും 2018 ലെ കണക്കനുസരിച്ച് ഗ്രൂപ്പിനുണ്ട്. 1989 ല്‍ എക്‌സിക്യൂട്ടിവ് അസിസ്റ്റന്റായി സ്ഥാപനത്തില്‍ ചേര്‍ന്ന ആനന്ദ് പടിപടിയായി ഉയര്‍ന്ന് കമ്പനിയുടെ സാരഥ്യത്തിലെത്തി. ആഗോള നിലവാ രവും വിജയവും ലക്ഷ്യമിട്ട് അദ്ദേഹം തന്റെ ടീമിനെ ഒരുക്കി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രസിഡന്റ്, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, വേള്‍ഡ് ഇക്കണോമിക് ഫോറം കോ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ച് വളര്‍ന്നു വരുന്ന സംരംഭകര്‍ക്ക് സഹായഹസ്തം നീട്ടാനും അദ്ദേഹം തയാറാവുന്നു
സത്യം കംപ്യൂട്ടേഴ്‌സ്, രേവ ഇലക്ട്രിക് മോട്ടോര്‍സ്, സാംഗ്യോംഗ് മോട്ടോര്‍ കമ്പനി എന്നിവയെ ഏറ്റെടുക്കാനും ആനന്ദ് മഹീന്ദ്രയുടെ നേതൃത്വത്തില്‍ കമ്പനിക്കായി.
സെയ്‌ലിംഗ്, ടെന്നീസ്, വായന എന്നിവയില്‍ അതീവ തല്‍ പ്പരനാണ്. ഏഷ്യയിലെ ഏറ്റ വും വലിയ ബ്ലൂസ് ഫെസ്റ്റിവലായ മഹീന്ദ്ര ബ്ലൂസ് ഫെസ്റ്റിവലിന്റെ സ്ഥാപകനാണ്. ഊട്ടിയിലെ ലൗഡെയ്ല്‍ സ്‌കൂളില്‍ പഠനം നടത്തിയതിനാല്‍ തമിഴ് നന്നായി അറിയാം. ഫിലിം മേയ്ക്കിംഗിലും ആര്‍ക്കിടെക്ചറിലും ഹാര്‍വാര്‍ഡില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. വലുതായി ചിന്തിക്കുക, സ്ഥിരോത്സാഹം വളര്‍ത്തുക, പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ പഠിക്കുക, നിരന്തരം പഠിച്ചുകൊണ്ടിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ആനന്ദ് മഹീന്ദ്രയുടെ ജീവിതം പഠിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കമ്പനി വൈവിധ്യവത്കരണത്തിലേക്ക് തിരിഞ്ഞത്. യുട്ടിലിറ്റി വെഹിക്ക്ള്‍സ്, ഐറ്റി, വെക്കേഷന്‍ ഓണര്‍ഷിപ്പ്, റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ്, എയ്‌റോ സ്‌പേസ്, റീറ്റെയ്ല്‍, പ്രതിരോധം, ഊര്‍ജം, സാമ്പത്തിക സേവനങ്ങള്‍, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളില്‍ മഹീന്ദ്രയുടെ സാന്നിധ്യമുണ്ട്.
സ്വന്തം വിഭവങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് വന്‍തോതില്‍ മുന്നേറാനാവുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വിഭവങ്ങളുടെ അഭാവവും അഴിമതിയുമാണ് ഇന്ത്യയില്‍ പ്രതിഭകളെ തുടരാന്‍ അനുവദിക്കാത്തത്. നമ്മുടെ മികച്ച ഡോക്റ്റര്‍മാരും എന്‍ജിനീയര്‍മാരുമൊക്കെ യുഎസ് അടക്കമുള്ള വിദേശങ്ങളിലാണ്. അവര്‍ക്ക് ഇവിടെ ജോലിയെടുക്കാന്‍ സാഹചര്യമുണ്ടായാല്‍ രാജ്യം സാമ്പത്തികമായി തന്നെ ഉയരുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മെറിറ്റ് പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്. ലോകത്തിലെ മഹാന്മാരായ 50 ലീഡേഴ്‌സിനെ ഫോര്‍ച്യൂണ്‍ മാഗസിന്‍ തെരഞ്ഞെടുത്തപ്പോള്‍ അതിലും ഇടം പിടിച്ചു. ബിസിനസ് രംഗത്ത് നല്‍കിയ സംഭാവന പരിഗണിച്ച് രാജീവ് ഗാന്ധി അവാര്‍ഡും സിനിമാ നിര്‍മാ ണത്തിലും ഫോട്ടോഗ്രഫിയിലും തല്‍പ്പരനാണ് ആനന്ദ് മഹീന്ദ്ര. തിയറ്റര്‍ മേഖലയില്‍ മഹീന്ദ്ര എക്‌സലന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്താനും അദ്ദേഹം തയാറായി. കല കരകൗശല മേഖലയില്‍ പ്രദര്‍
ശനങ്ങള്‍ സംഘടിപ്പിച്ച് ആ മേഖലയോടുള്ള ഇഷ്ടവും അദ്ദേഹം വെളിപ്പെടുത്തുന്നു
ലോകകപ്പ് ഫുട്‌ബോളില്‍ സ്‌പെയ്ന്‍ - പോര്‍ട്ട്ഗല്‍ മത്സരത്തിന്റെ മലയാളം കമന്ററിയില്‍ ഷൈജു ദാമോദരന്റെ ഹൈ വോള്‍ട്ടേജ് പ്രകടനവും തൃശൂര്‍ ജില്ലയിലെ മാളയില്‍ ദിവസവും കുതിരപ്പുരത്തേറി പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടിയും കൊച്ചിയില്‍ ചായക്കട നടത്തി ലോകസഞ്ചാരം നടത്തുന്ന ദമ്പതികളും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകളില്‍ കടന്നെത്തിയിട്ടുണ്ട്. ഇക്കാരണം കൊണ്ടു കൂടി ഇവയെല്ലാം ദേശീയതലത്തില്‍ വാര്‍ത്തയാകുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ആനന്ദ് മഹീന്ദ്രയ്ക്ക് ട്വിറ്ററില്‍ 73 ലക്ഷം ഫോളോവേഴ്‌സുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline