അനില്‍ അംബാനി മുഖ്യ പ്രൊമോട്ടറായ റിലയന്‍സ് ഹോം ഫിനാന്‍സിന്റെ കടക്കെണിയുടെ ഇരകളായി മാറുന്നു 20,000 ത്തോളം ഡിബഞ്ചര്‍ ഉടമകള്‍. 3,000 കോടി രൂപയാണ് ബാധ്യത.
2016 ഡിസംബറിലാണ് ഭവന വായ്പ ധനകാര്യ കമ്പനിയായ ആര്‍എച്ച്എഫ്എല്‍ കടപ്പത്രം പൊതുവിപണിയിലിറക്കിയത്.ആദ്യ സീരീസിലുള്ള കടപ്പത്രങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ ഈ ജനുവരി 3 മുതല്‍ നിക്ഷേപകര്‍ക്ക് മുതലും പലിശയും കൊടുത്തുതീര്‍ക്കേണ്ടതുണ്ട്.ഏറ്റവും ഉയര്‍ന്നതിനു താഴെയുള്ള എഎ പ്ലസ് റേറ്റിങ് ഉണ്ടായിരുന്നു കടപ്പത്രത്തിന്.പിന്നീട് പ്രമുഖ റേറ്റിങ് ഏജന്‍സിയായ കെയര്‍ 'ഡി' (കടംവീട്ടാന്‍ കഴിയാത്ത) വിഭാഗത്തിലേക്കു താഴ്ത്തി.
വ്യക്തികള്‍ക്കു പുറമേ നിപ്പോണ്‍ മ്യൂച്വല്‍ ഫണ്ട്, എസ്ബിഐ മ്യൂച്വല്‍ ഫണ്ട്, ഇന്ത്യന്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ പി.എഫ്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ഇമാമി ഗ്രൂപ്പ് സ്ഥാപനമായ ഫ്രാങ്ക് റോസ്, നബാര്‍ഡ്, മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥാപനമായ എസ്ഐസിഒഎം തുടങ്ങിയ കമ്പനികളും റിലയന്‍സ് ഹോം ഫിനാന്‍സിന്റെ കടപ്പത്രത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്.
കനത്ത ബാധ്യതയെതുടര്‍ന്ന് വായ്പ നല്‍കുന്ന ബിസിനസ് നിര്‍ത്തുകയാണെന്ന് അനില്‍ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബറോടെ ബാധ്യത തീര്‍ത്ത് പിന്മാറാനായിരുന്നു തീരുമാനം. അതേസമയം, പണം കിട്ടിയിലില്ലെങ്കില്‍ നിയമനടപടികളിലേക്കു നീങ്ങാനാണ ഡിബഞ്ചര്‍ ഹോള്‍ഡര്‍മാരുടെ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline