അദാനി കേസ്: മുദ്രവച്ച കവര്‍ സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സമിതിയായി തെറ്റിധരിക്കുമെന്ന് സുപ്രീം കോടതി

ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് ബെഞ്ച് മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്

Update: 2023-02-18 06:40 GMT

image: @file

അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രം കൈമാറാന്‍ ശ്രമിച്ച മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണമെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്.

മുദ്രവച്ച കവര്‍

അദാനി ഗ്രൂപ്പിന്റെ (Adani) ഓഹരി തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലേക്ക് പരിഗണിക്കേണ്ട പേരുകള്‍ സംബന്ധിച്ചും, പരിഗണന വിഷയങ്ങള്‍ സംബന്ധിച്ചുമുള്ള ശുപാര്‍ശകളാണ് കേന്ദ്രത്തിന് വേണ്ടി സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറാന്‍ ശ്രമിച്ചത്.

വിമര്‍ശനം ഉറപ്പ്

മുദ്രവച്ച കവര്‍ സ്വീകരിച്ചാല്‍ അതിന്റെ ഉള്ളടക്കം കേസിലെ എതിര്‍ കക്ഷികള്‍ക്ക് അറിയാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചാല്‍ അത് സര്‍ക്കാര്‍ സമിതി ആണെന്ന വിമര്‍ശനം ഉണ്ടാകും. അതിനാല്‍ വിദഗ്ദ്ധ സമിതിയെ സ്വന്തം നിലയ്ക്ക് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഹര്‍ജികള്‍ പരിഗണിക്കവേ

ഹിന്‍ഡന്‍ബര്‍ഗ് (Hidenburg) റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് ബെഞ്ച് മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ നാല് പെതുതാത്പര്യ ഹര്‍ജികളാണ് ഇതുവരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

Tags:    

Similar News