ഡിജിറ്റല്‍ പേയ്‌മെന്റ്: റിലയന്‍സ് ഫേസ്ബുക്കും ഗൂഗിളുമായി കൈകോര്‍ക്കുന്നു

NUE പദ്ധതി റിലയന്‍സ് യൂണിറ്റും ഇന്‍ഫിബീം അവന്യൂസിന്റെ സോ ഹം ഭാരതും സംയുക്തമായി നടപ്പാക്കും. ഫേസ്ബുക്കിനും ഗൂഗിളിനും 20% ല്‍ താഴെ ഓഹരികള്‍

Update: 2021-03-01 04:19 GMT

ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും പങ്കാളിത്തതോടെ ഡിജിറ്റല്‍ പെയ്‌മെന്റ് രംഗത്ത് പുതിയ പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ പെയ്‌മെന്റ് വിപണിയെ ലക്ഷ്യം വച്ചുകൊണ്ടാണ്, യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസിന് (UPI) സമാനമായി ന്യൂ അംബര്‍ലാ എന്റിറ്റി (NUE) എന്ന പുതിയ നെറ്റ്‌വര്‍ക്ക് ആശയം റിലയന്‍സ് മുന്നോട്ടു വച്ചിരിക്കുന്നത് .

റിലയന്‍സ് യൂണിറ്റും ഇന്‍ഫിബീം അവന്യു ലിമിറ്റഡിന്റെ ഉപസ്ഥാപനമായ സോ ഹം ഭാരതും ചേര്‍ന്നാണ് NUEക്ക് രൂപം കൊടുക്കുന്നത്. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്ത ഇന്‍ഫിബീം അവന്യു ലിമിറ്റഡിന് 6000 കോടി രൂപ വിപണി മൂലധനമുണ്ട്. പദ്ധതിനിര്‍ദ്ദേശം ആര്‍ബിഐക്ക് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ് കമ്പനികള്‍.

പദ്ധതിപ്രകാരം ഓഹരിയുടെ വലിയ ഭാഗവും റിലയന്‍സിന്റെ കൈവശമായിരിക്കും. ഗൂഗിളിനും ഫേസ്ബുക്കിനും 20 ശതമാനത്തില്‍ താഴെഓഹരികളേ ഉണ്ടാവൂ.

നിലവില്‍ ഗൂഗിളിന്റെ ഗൂഗിള്‍ പേ പ്ലാറ്റ്‌ഫോമും, ഫേസ്ബുക്കിന്റെ വാട്‌സപ്പ് പെയ്‌മെന്റ് സേവനവും ഡജക ല്‍ അധിഷ്ടിതമാണ്.

കഴിഞ്ഞവര്‍ഷം പകുതിയോടെ, റിലയന്‍സ്, ഗൂഗിളിനും ഫേസ്ബുക്കിനും ഒപ്പം ചേര്‍ന്ന് ഡിജിറ്റല്‍ പെയ്‌മെന്റ് രംഗത്തേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനി പ്രതിനിധികളും റിസര്‍വ് ബാങ്ക് അധികൃതരുമായി ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയായിരുന്നു. പുതിയ നിര്‍ദ്ദേശങ്ങള്‍ പഠിക്കാന്‍ ആറുമാസം ആറുമാസം സാവകാശമാണ് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ഐസിഐസിഐ ബാങ്ക് ആമസോണിനൊപ്പവും, പേടിഎം ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനൊപ്പവും NUE ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിനൊപ്പം കൊടാക് മഹീന്ദ്ര, എച്ച് ഡി എഫ് സി ബാങ്കുകളും രംഗത്തുണ്ട്.

രണ്ട് NUE ലൈസന്‍സുകളില്‍ കൂടുതല്‍ ആര്‍ബിഐ അനുവദിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ന്യൂ അംബര്‍ലാ എന്റിറ്റിക്ക് ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിന് കൂടുതല്‍ സ്വയംഭരണാധികാരം നേടാന്‍ കഴിയും. മൂല്യവര്‍ധിത വായ്പ, ഇന്‍ഷുറന്‍സ് സേവനം എന്നിവയിലൂടെ ധനകാര്യ സേവന രംഗത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ സംവിധാനത്തതിന് കഴിയുമെന്ന് വ്യവസായ മേഖലയിലെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഡിസംബര്‍ വരെ ഡിജിറ്റല്‍ പെയ്‌മെന്റ് രംഗത്ത് ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഗൂഗിള്‍ പേ, വാള്‍മാര്‍ട്ടിന്റെ ഫോണ്‍ പേ യുടെ വരവോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജനുവരിയില്‍ മാത്രം 853 ദശലക്ഷം ഇടപാടുകളിലൂടെ 1.77 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് ഫോണ്‍ പേ യിലൂടെ നടന്നത്. വാട്‌സാപ്പ് 36.44 കോടി രൂപയുടെ 46.3 ദശലക്ഷം ഇടപാടുകള്‍ നടത്തിയപ്പോള്‍ ജിയോ പെയ്‌മെന്റ് ബാങ്ക് 27.91 കോടി രൂപയുടെ 0.41 ദശലക്ഷം ഇടപാടുകള്‍ നടത്തി.


Tags:    

Similar News