കെവൈസി സമർപ്പിക്കാത്ത കമ്പനികൾക്ക് പിന്നാലെ സർക്കാർ 

Update: 2019-06-26 07:55 GMT

ഓൺലൈനായി കെവൈസി വിവരങ്ങൾ സമർപ്പിക്കാത്ത കമ്പനികളെ തെരഞ്ഞു പിടിക്കാൻ സർക്കാർ തീരുമാനം. ഇത്തരം കമ്പനികളെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. കടലാസ് കമ്പനികളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ബിസിനസ് സ്ഥാപങ്ങളോട് ഓഫീസിന്റെയും ഡയറക്ടർമാരുടേയും ഫോട്ടോ സഹിതമുള്ള വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.

'ദി ആക്റ്റീവ് കമ്പനി ടാഗിംഗ് ഐഡന്റിറ്റീസ് ആൻഡ് വെരിഫിക്കേഷൻ' (ACTIVE) എന്ന കെവൈസി ഫോമിൽ കമ്പനികൾ അവരുടെ രജിസ്റ്റേർഡ് ഓഫീസ് കെട്ടിടത്തിന്റെ ഫോട്ടോഗ്രാഫ് (കമ്പനിയുടെ പേര് കാണുന്ന വിധത്തിൽ ) അപ്‌ലോഡ് ചെയ്യുന്നതിന് പുറമേ , കോർപറേറ്റ് ഐഡന്റിറ്റി നമ്പർ, വിലാസം, ഇമെയിൽ, സ്ഥലം, ഫോൺ നമ്പർ എന്നിവയും നൽകണം.

രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള 11.5 ലക്ഷം കമ്പനികളിൽ 7 ലക്ഷത്തോളം പേർ കെവൈസി സമർപ്പിച്ചിട്ടുണ്ട്. അടുത്ത ഒരു മാസത്തിനുള്ളിൽ 1.5 ലക്ഷം കമ്പനികൾ നടപടികൾ പൂർത്തീകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി കോർപറേറ്റ് കാര്യ മന്ത്രാലയം 3.4 ലക്ഷം കമ്പനികളെയാണ് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തത്.

ജൂൺ 15 ആയിരുന്നു കെവൈസി ഫയൽ ചെയ്യേണ്ട അവസാന തീയതി. ഇതിനുശേഷം ഫയൽ ചെയ്യുന്നവർക്ക് 10,000 രൂപ പിഴയീടാക്കും. ഏപ്രിൽ 25 നായിരുന്നു ആദ്യം നിശ്ചയിച്ച ഡെഡ് ലൈൻ. ഇതു പിന്നീട് നീട്ടി നൽകുകയായിരുന്നു.

Similar News