സെന്‍സെക്‌സില്‍ നിന്ന് വിപ്രോയെ പുറത്താക്കി അദാനി എന്റര്‍പ്രൈസസ്; ഓഹരി ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

2023ല്‍ ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണം മൂലം അവസരം നഷ്ടമായിരുന്നു

Update:2024-05-23 16:06 IST

അപ്ഡേറ്റ്

വിപ്രോയെ മാറ്റി സെന്‍സെക്‌സിലേക്ക് കടന്ന് വരുന്നത് അദാനി ഗ്രൂപ്പിന് കീഴിലുള്ള തുറമുഖ കമ്പനിയായ അദാനി പോര്‍ട്‌സ്  ആൻഡ് ഇക്കണോമിക് സോൺ (Adani Ports and Special Economic Zone Ltd) ആണെന്ന് ബി.എസ്.ഇ.

സെന്‍സെക്‌സിലെ 30 ഓഹരികളുടെ പട്ടികയില്‍ വിപ്രോയ്ക്ക് പകരം അദാനി എന്റര്‍പ്രൈസസ്  ഓഹരികള്‍ ഇടം പിടിക്കും. റീ ബാലന്‍സിംഗിന്റെ ഭാഗമായി ആറ് മാസത്തിലൊരിക്കല്‍ സൂചികയില്‍ ഉള്‍പ്പെട്ട ഓഹരികളില്‍ മാറ്റം വരുത്താറുണ്ട്. നാളെ ഇതേ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കാം.

ആദ്യമായാണ് ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പില്‍ നിന്ന് ഒരു ഓഹരി സെന്‍സെക്‌സില്‍ ഇടം പിടിക്കുന്നത്. 2023ല്‍ അദാനി എന്റര്‍പ്രൈസസ് സെന്‍സെക്‌സില്‍ ഇടം നേടേണ്ടതായിരുന്നു. എന്നാല്‍ അദാനി കമ്പനികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ് എത്തിയതോടെ അവസരം നഷ്ടമായി. എന്നാല്‍ നിഫ്റ്റിയിൽ അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്‌സും  നേരത്തെ സ്ഥാനം പിടിച്ചിരുന്നു.
നിക്ഷേപം കൂടും
സെന്‍സെക്‌സില്‍ ഇടം പിടിക്കുന്നതോടെ അദാനി ഗ്രൂപ്പില്‍ പാസീവ് ഫണ്ടുകളില്‍ നിന്ന് 1,000 കോടി രൂപയുടെ (118 മില്യണ്‍ ഡോളര്‍) നിക്ഷേപമുണ്ടാകുമെന്നാണ് ഐ.ഐ.എഫ്.എല്‍ ആള്‍ട്ടര്‍നേറ്റീവ് റിസര്‍ച്ച് വിലയിരുത്തുന്നത്.
അതേസമയം സെന്‍സെക്‌സില്‍ നിന്ന് പുറത്താകുന്നതോടെ വിപ്രോയില്‍ നിന്ന് 500 കോടിയുടെ നിക്ഷേപം പിന്‍വലിക്കപ്പെടും.
അദാനി എന്റര്‍പ്രൈസസ് ഓഹരി കഴിഞ്ഞ ജനുവരി മുതല്‍ ഇത് വരെ 10 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇന്ന് സെന്‍സെക്‌സ് പ്രവേശന വാർത്തകൾക്ക് പിന്നാലെ ഓഹരി എട്ട് ശതമാനം കുതിച്ച ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയാണിത്.  അതേ സമയം വിപ്രോ ഓഹരി ഈ വര്‍ഷം ഇതുവരെ 2.3 ശതമാനം വീഴ്ചയാണ് രേഖപ്പെടുത്തുന്നത്.

നിലവാരം കുറഞ്ഞ കല്‍ക്കരിയാണ് അദാനി ഗ്രൂപ്പ് വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിറ്റിരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന ദിവസം തന്നെയാണ് അദാനി എന്റര്‍പ്രൈസസിന്റെ സെന്‍സെക്‌സിലേക്കുള്ള ഉള്‍പ്പെടുത്തലും ഓഹരി ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയെന്നതുമാണ് ശ്രദ്ധേയം.
ബി.എസ്.ഇ 100 സൂചികയില്‍ ആര്‍.ഇ.സി, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവയാണ് പുതുതായി ചേര്‍ക്കപ്പെടുക. ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, പേജ് ഇന്‍ഡസ്ട്രീസ്, സീ എന്റര്‍ടെയിന്‍മെന്റ്, എസ്.ബി.ഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസ്, ജൂബിലന്റ് ഫുഡ് വര്‍ക്‌സ് എന്നിവയാണ് ഒഴിവാക്കപ്പെടുക.


Tags:    

Similar News