ബിറ്റ് കോയിന്‍ വിനോദ സഞ്ചാര മേഖലയക്ക് ഉണര്‍വ് നല്‍കി, നിക്ഷേപത്തിന് പകരം പൗരത്വം നല്‍കാന്‍ എല്‍ സാല്‍വദോര്‍

നിര്‍ദ്ദിഷ്ട ബിറ്റ്‌കോയിന്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നവര്‍ക്കാണ് പൗരത്വം ലഭിക്കുക.

Update: 2022-02-23 07:30 GMT

നിക്ഷേപത്തിന് പകരം പൗരത്വം നല്‍കുമെന്ന് എല്‍ സാല്‍വദോര്‍ (ElSalvador) പ്രസിഡന്റ് നയിബ് ബുകെലെ (Nayib Bukele) . ബിറ്റ്‌കോയിന്‍ വക്താവ് എന്ന നിലയില്‍ പ്രശസ്തനായ ബുകെല നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പൗരത്വം ഉള്‍പ്പടെ 52 നിയമ പരിഷ്‌കാരങ്ങളാണ് രാജ്യത്ത് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. രാജ്യത്തിന്റെ നിര്‍ദ്ദിഷ്ട ബിറ്റ്‌കോയിന്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നവര്‍ക്കാണ് പൗരത്വം ലഭിക്കുക.

ലോകത്തെ ആദ്യ ബിറ്റ്‌കോയിന്‍ സിറ്റി (Bitcoin) ഉള്‍പ്പടെ ബുകെലെ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് നിക്ഷേപകരെ കണ്ടെത്തുകയാണ് ലക്ഷ്യം. പണം സമാഹരിക്കാനായി ഈ വര്‍ഷം ബിറ്റ്‌കോയിന്‍ ബോണ്ടുകള്‍ അവതരിപ്പിക്കുമെന്നും എല്‍ സാല്‍വദോര്‍ അറിയിച്ചിരുന്നു. ബിറ്റ്‌കോയിനെ നിയമപരമായി അംഗീകരിച്ച ലോകത്തിലെ (legal tender) ആദ്യ/ ഏക രാജ്യമാണ് എല്‍ സാല്‍വദോര്‍. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്കായി സ്വീകരിച്ച ശേഷം, വിനോദ സഞ്ചാര മേഖലയില്‍ 30 ശതമാനം വളര്‍ച്ചയാണ് ഉണ്ടായതെന്ന് എല്‍ സാല്‍വദോര്‍ ടൂറിസം മന്ത്രി കഴിഞ്ഞദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂടെ രാജ്യം ആഗോള ശ്രദ്ധ നേടിയത് വിനോദ സഞ്ചാര മേഖലയിലും പ്രതിഫലിച്ചു. 2021 സെപ്റ്റംബറില്‍ ബിറ്റ്‌കോയിന്‍ അംഗീകരിച്ചത് മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവില്‍ എല്‍സാല്‍വദോര്‍ സന്ദര്‍ശിച്ച 60 തമാനം പേരും അമേരിക്കയില്‍ നിന്നാണ്. 2021ല്‍ ഈ മധ്യ അമേരിക്കന്‍ രാജ്യത്തിന്റെ ജിഡിപിയില്‍ 10.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. ബിറ്റ്‌കോയിന്‍ രാജ്യത്ത് അസ്ഥിരാവസ്ഥ ഉണ്ടാക്കുമെന്ന വാദങ്ങള്‍ക്കിടയിലാണ് ഈ വളര്‍ച്ച എന്നതും ശ്രദ്ധേയമാണ്.
സാമ്പത്തിക അസ്ഥിരാവസ്ഥ ചൂണ്ടിക്കാട്ടി ബിറ്റ്‌കോയിന്‍ നയം പിന്‍വലിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ് ) എല്‍ സാല്‍വദോറിനോട് ആവശ്യപ്പെട്ടിരുന്നു. എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിനെ നിയമപരമായ അംഗീകരിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ് യുഎസ് സെനറ്റിന്റെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുമുണ്ട്. യുഎസ് ഡോളറാണ് എല്‍ സാല്‍വദോറിലെ പ്രധാന കറന്‍സി. കുറഞ്ഞത് 1,801 ബിറ്റ്‌കോയിനുകളെങ്കിലും എല്‍ സാല്‍വദോര്‍ സര്‍ക്കാരിന്റെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം വില ഇടിഞ്ഞ സമയത്ത് 15 മില്യണ്‍ ഡോളറിന് രാജ്യം ബിറ്റ്‌കോയിന്‍ വാങ്ങിയിരുന്നു.



Tags:    

Similar News