കൊറോണ തിരിച്ചടി; രാജ്യത്തെ സ്വര്‍ണം ഇറക്കുമതിയില്‍ വീണ്ടും വന്‍ ഇടിവ്

Update: 2020-10-08 12:46 GMT

ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. 2019 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറക്കുമതി 59% ശതമാനം കുറഞ്ഞു. 11 ടണ്‍ സ്വര്‍ണമാണ് ഈ സെപ്റ്റംബറില്‍ ഇറക്കുമതി ചെയ്തിട്ടുള്ളത്. ലോകത്തു സ്വര്‍ണം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം ഇതേ സമയം 27 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2020 ല്‍ രേഖപ്പെടുത്തിയ 4 മാസത്തെ ഏറ്റവും താഴ്ന്ന ഇറക്കുമതിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ വ്യാപാരം ഗണ്യമായി കുറഞ്ഞതാണ് ഇറക്കുമതി കുറയാന്‍ കാരണമെന്നാണ് നിരീക്ഷണം. സാമ്പത്തിക മാന്ദ്യവും കാരണം തന്നെ. എന്നാല്‍ കോവിഡ് ആയതോട് കൂടി ഇറക്കുമതി ഗണ്യമായി കുറയുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ രാജ്യത്തെ സ്വര്‍ണം ഇറക്കുമതിയില്‍ വലിയ ഇടിവാണു രേഖപ്പെടുത്തുന്നത്.

വിലയില്‍ ഇടിവ്

ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണ്ണം, വെള്ളി വിലകള്‍ വീണ്ടും ഇടിഞ്ഞു. എംസിഎക്സില്‍ ഡിസംബറിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.15 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 49,971 രൂപയിലെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് എംസിഎക്‌സില്‍ ഇടിവ് തുടരുന്നത്. എംസിഎക്‌സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 0.23 ശതമാനം കുറഞ്ഞ് 60,280 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണം 10 ഗ്രാമിന് 500 രൂപ കുറഞ്ഞപ്പോള്‍ വെള്ളി വില 0.4 ശതമാനം ഇടിഞ്ഞിരുന്നു.

ആഗോള വിപണികളില്‍, യുഎസിന്റെ ഉത്തേജന പാക്കേജ് സംബന്ധിച്ച പുതു പ്രതീക്ഷകളില്‍ ഇന്ന് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ സെഷനില്‍ 1.1 ശതമാനം ഉയര്‍ന്നതിന് ശേഷം സ്പോട്ട് ഗോള്‍ഡിന് ഔണ്‍സിന് 1,886.69 ഡോളര്‍ ആണ് ഇന്നത്തെ നിരക്ക്.

വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 23.83 ഡോളറിലെത്തി. പ്ലാറ്റിനം വില 0.1 ശതമാനം ഉയര്‍ന്ന് 865.21 ഡോളറായി. പല്ലേഡിയം വില ഇന്ന് 2,352.18 ഡോളറാണ്. യുഎസ് ഉത്തേജക പാക്കേജിലെ വര്‍ദ്ധിച്ചുവരുന്ന ആശയക്കുഴപ്പത്തെത്തുടര്‍ന്ന് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം ഉണ്ടായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News