37 'പുതുമുഖ' ഓഹരികളില്‍ തിളങ്ങിയത് 22 കമ്പനികള്‍ മാത്രം

നിരാശപ്പെടുത്തിയ കമ്പനികളില്‍ എല്‍.ഐ.സിയും, ആകെ 14 കമ്പനികളുടെ ഓഹരിവിലയുള്ളത് നഷ്ടത്തില്‍

Update: 2023-04-17 06:30 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ) നടത്തിയ കമ്പനികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് സമ്മിശ്ര നേട്ടം. ആകെ 37 കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ഐ.പി.ഒ നടത്തിയിരുന്നു. ഇവയില്‍ 22 കമ്പനികളാണ് ഇഷ്യൂ വിലയേക്കാള്‍ (ഐ.പി.ഒ വില) ഉയരത്തില്‍ നിലവില്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 14 കമ്പനികളുടെ ഓഹരിവിലയുള്ളത്  ഇഷ്യൂ വിലയേക്കാള്‍ താഴെയും.

മള്‍ട്ടിബാഗര്‍ ഹരിഓം, വീനസ്
2022-23ല്‍ ഐ.പി.ഒ നടത്തിയ രണ്ട് കമ്പനികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് 'മള്‍ട്ടിബാഗ്ഗര്‍' (Multibagger) നേട്ടം. ഇഷ്യൂ വിലയേക്കാള്‍ 100 ശതമാനത്തിലധികം ആദായം നല്‍കുന്നവയാണ് മള്‍ട്ടിബാഗ്ഗറുകള്‍. ഹൈദരാബാദ് ആസ്ഥാനമായുള്ള ഹരിഓം പൈപ്പ് ഇന്‍ഡസ്ട്രീസാണ് 222 ശതമാനം വളര്‍ച്ചയുമായി ഏറ്റവും മുന്നിലുള്ളത്. വീനസ് പൈപ്പ്‌സ് ആന്‍ഡ് ട്യൂബ്‌സിന്റെ ഓഹരിവില 122 ശതമാനം ഉയര്‍ന്നു.
തളര്‍ന്നവരില്‍ എല്‍.ഐ.സിയും
കഴിഞ്ഞവര്‍ഷം ഐ.പി.ഒ നടത്തിയവരില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും നഷ്ടം നല്‍കിയ കമ്പനികളില്‍ എല്‍.ഐ.സിയുമുണ്ട്. ഇഷ്യൂ വിലയേക്കാള്‍ 43 ശതമാനം താഴെയാണ് എല്‍.ഐ.സി ഓഹരികളുള്ളത്. 45 ശതമാനം ഇടിവ് രേഖപ്പെടുത്തിയ എലിന്‍ ഇലക്‌ട്രോണിക്‌സാണ് നഷ്ടത്തില്‍ ഏറ്റവും മുന്നില്‍. നടപ്പുവര്‍ഷം ഐ.പി.ഒയ്ക്കായി കാത്തിരിക്കുന്ന കമ്പനികളെയും നിക്ഷേപരെയും ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍.
Tags:    

Similar News